ഇന്ന് ഞാൻ ഏറെ സന്തോഷവാനാണ്.
ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക ദേശീയ പത്രങ്ങളും നരീന്ദർ സോഹലിനെ കുറിച്ചുള്ള വാർത്തകളുമായാണ് പുറത്തിറങ്ങിയത്. എല്ലാ ചാനലുകളിലും സോഹൽ വാർത്തയുമായി.
ഏറെ വർഷങ്ങൾക്ക് മുമ്പാണ്.
ഞാൻ AISF – AlYF മുഖമാസികയായ നവജീവൻ്റെ എഡിറ്ററായി ചുമതല വഹിക്കുമ്പോഴാണ് നരീന്ദർ സോഹലിനെ കുറിച്ച് കവർ സ്റ്റോറി തയ്യാറാക്കുന്നത്. ഇതാണ് അന്നത്തെ സ്റ്റോറിയുടെ ഫുൾ ടെക്സ്റ്റ്’
തീയിൽ കുരുത്തതാണ് അവളുടെ ജീവിതം. വെയിലേറ്റാൽ വാടുന്നതല്ല, പഞ്ചാബിൻ്റെ ചോരയിൽ കുതിർന്ന ചരിത്ര ഏടുകളിൽ എഴുതി ചേർക്കപ്പെടേണ്ടതാണ് അവളുടെ പേര്.
പഞ്ചാബ് ” ഇന്ത്യാക്കാരൻ്റെ ഹൃദയരക്തത്തിൽ അലിഞ്ഞ് ചേർന്ന പേരാണത്. ഭഗത് സിംഗിൻ്റെയും ഉദ്ധം സിങ്ങിൻ്റെയും ജന്മനാട്, സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ ബ്രിട്ടൻ്റെ നിറ തോക്കുകളുടെ ഗർജ്ജനം ഏറ്റുവാങ്ങിയ ജാലിയൻ വാലാബാഗ്, ചരിത്രത്തിൻ്റെ വിസ്മയമായ സുവർണ്ണ ക്ഷേത്രം, പാക്കിസ്ഥാൻ്റെ പ്രവേശന കവാടമായ വാഗാ അതിർത്തി, ഐതിഹാസികങ്ങളായ വിപ്ലവ പോരാട്ടങ്ങൾക്കും, വിഘടന വാദികളുടെ കൂട്ടകുരുതികൾക്കും ഏറെ സാക്ഷ്യം വഹിച്ച ചുവന്ന മണ്ണ്. എണ്ണിയാലൊടുങ്ങാത്ത രക്ത സാക്ഷിത്വങ്ങളുടെ ചരിത്രം പേറുന്ന നാട്, കനലടങ്ങാത്ത വിപ്ലവ വീര്യം ഇന്നും കാത്തു സൂക്ഷിക്കുന്ന പോരാട്ടങ്ങളുടെ സങ്കരഭൂമി. പഞ്ച നദികളുടെ പഞ്ചാബ്.
2010സെപ്തംബർ 28 മുതൽ ഒക്ടോബർ 1 വരെ പഞ്ചാബിലെ ജലന്തറിൽ നടന്ന എ.ഐ.വൈ.എഫ്. പതിനാലാം ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന യുവതികളുടെ ചുവപ്പു സേനാ മാർച്ചിൻ്റെ മുൻ നിരയിൽ ‘പരേഡ് …” എന്ന് ഉറച്ച ശബ്ദം മുഴക്കി ബാറ്റണുമായി നടന്നു നീങ്ങിയത് കാലിന് മുടന്തുള്ള ഒരു ഗോതമ്പ് സുന്ദരിയായിരുന്നു. അംഗ വൈകല്യമുള്ളവരെ പോലീസിലോ പട്ടാളത്തിലോ സേനകളിലോ സാധാരണ എടുക്കാറില്ല. ലോകത്തിലെ അലിഖിത നിയമമാണത്. കാഴ്ചക്കാരിൽ പോലും ആവേശത്തിൻ്റെ അലമാലകൾ സൃഷ്ടിച്ച് പട്ടാള ചിട്ടയിൽ ചുവടുവച്ച് നീങ്ങിയ ആ പെൺപടയെ നയിച്ചത് സോഹൽ ആയിരുന്നു
ആരാണ് സോഹൽ ?
അവളുടെ കാലിൻ്റെ മുടന്ത് എങ്ങനെയുണ്ടായതാണ്.?
സോഹലിനെ അറിയണമെങ്കിൽ രാജ്യത്തെയാകെ അലോസരപ്പെടുത്തിയ
പഞ്ചാബിലെ വിഘടനവാദികളുടെ കഥ കൂടി ഓർമ്മകളിലേക്ക് കൊണ്ടുവരേണ്ടതുണ്ട്.
1980കളുടെ ആരംഭം. ഖാലിസ്ഥാൻ വാദവുമായി ഉഗ്രവാദികൾ ഉറഞ്ഞു തുള്ളിയ കലികാലം. നൂറുമേനി ഗോതമ്പ് വിളഞ്ഞിരുന്ന പാടങ്ങളിൽ അശാന്തിയുടെ വിത്തുകൾ വിതച്ച കാലം. എവിടെ നിന്നും കൂട്ടക്കുരുതിയുടെ റിപ്പോർട്ടുകൾ. നാലാൾ കൂടുന്ന എല്ലായിടത്തും ബോംബ് സ്ഫോടനങ്ങൾ. വിറങ്ങലിച്ച് നിന്ന ഭരണകൂടം.
സൂര്യാസ്തമയത്തോടൊപ്പം തന്നെ വിളക്കണയുന്ന ഗ്രാമങ്ങൾ.
ജീവഭയം രാത്രികളെ വേട്ടയാടിയിരുന്ന കാലം. മാർക്കറ്റുകളിലും പൊതു നിരത്തുകളിലും ആൾക്കൂട്ടങ്ങൾ ഇല്ലാതെയായി. ബസുകൾ തടഞ്ഞ് നിർത്തി യാത്രക്കാരെ ഭയപ്പെടുത്തി ആകാശത്തേക്ക് വെടിയുതിർത്തുന്നതും എതിർക്കുന്നവരെ കൊലപ്പെടുത്തുന്നതുമായ സംഭവങ്ങൾ വ്യാപകമായി തുടങ്ങി. ആളുകൾ യാത്ര ഉപേക്ഷിച്ചു. തീവണ്ടികൾ അട്ടിമറിക്കപ്പെട്ടു. കച്ചവട സ്ഥാപനങ്ങൾ തുറക്കാതെയായി. തുറന്നതും തുറക്കാത്തതും കൊള്ള ചെയ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും നിയമസഭാ സാമാജികരും ഉൾപ്പെടെ ഭീകരവാദികളുടെ തോക്കിനിരയായി.
സിപിഐ ദേശീയ കൗൺസിലംഗമായിരുന്ന ദർശൻ സിംഗ് കനേഡിയൻ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ ഖാലിസ്ഥാൻ വാദികൾ തെരെഞ്ഞ് പിടിച്ച് കൊലപ്പെടുത്തി.വിവാഹങ്ങൾ പോലും നടത്താൻ കഴിയാത്ത സ്ഥിതിയായി. അമൃത്സർ ജില്ലയും സുവർണ്ണ ക്ഷേത്രവും ഉഗ്രവാദികളുടെ അധീനതയിലായി. പഞ്ചാബിലെ നദികളിൽ ചോരപ്പുഴയൊഴുകി. സ്ഥിതിഗതികൾ ഭയാനകമായതോടെ മിക്കവാറും രാഷ്ട്രീയ പാർട്ടികൾ ഉഗ്രവാദികളെ ഭയന്ന് മാളത്തിൽ ഒളിച്ചു.
പവിത്രമായ സുവർണ ക്ഷേത്രത്താൽ അറിയപ്പെട്ടിരുന്ന അമൃത്സർ വിഘടനവാദികളുടെ തലസ്ഥാനമായി മാറി. സുവർണക്ഷേത്രം ഉഗ്രവാദികളുടെ താവളവും ആയുധപുരയുമായി. അമൃത്സർ പേടിപ്പെടുത്തുന്ന പേരായി രൂപാന്തരപ്പെട്ടു.
ലോകത്തെവിടെയും സംഭവിക്കുന്നതു പോലെ തന്നെ പഞ്ചാബിലും സംഭവിച്ചു.
വിദ്യാർത്ഥികളും യുവാക്കളുമാണ് വിഘടനവാദ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കപ്പെട്ടത്. വിഘടന വാദത്തിൻ്റെ വിത്തുകൾ മുളപ്പിച്ചത് പഞ്ചാബിലെ കാമ്പസുകളിലാണ്.
ആൾ ഇന്ത്യാ സിക്ക് സ്റ്റുഡൻസ് ഫെഡറേഷൻ (എ.ഐ.എസ്.എസ്.എഫ്)
എന്ന പേരിൽ ആരംഭിച്ച വിദ്യാർത്ഥി മത സംഘടന വളരെ പെട്ടെന്ന് ഉഗ്രവാദികളുടെ റിക്രൂട്ടിംഗ് ഏജൻസിയായി മാറുകയായിരുന്നു. എ.ഐ.എസ്.എഫ്. ഒഴികെയുള്ള വിദ്യാർത്ഥി സംഘടനകൾ കാമ്പസുകളിൽ നിന്ന് അരങ്ങൊഴിഞ്ഞു.
പിന്നീട് എ.ഐ.എസ്.എഫും ,
എ.ഐ.എസ്.എസ്.എഫും തമ്മിലുള്ള ഏറ്റുമുട്ടലുകൾ വ്യാപകമായി. സിഖ് വിദ്യാർത്ഥി സംഘടന തോക്കെടുത്തതോടു കൂടി കലാലയങ്ങൾ അടച്ചിടാൻ ഭരണകൂടം നിർബ്ബന്ധിതമായി. വിഘടനവാദ പ്രവർത്തനങ്ങൾ പട്ടണങ്ങളിലെ തെരുവുകളിൽ നിന്നും ഗ്രാമങ്ങളിലേക്ക് കുടിയിറങ്ങി. ഗ്രാമങ്ങളിലെ കരുത്തായിരുന്ന സിപിഐ.യും കർഷക പ്രസ്ഥാനങ്ങളും നിരന്തരം ആക്രമിക്കപ്പെട്ടു.
കലുഷിതമായ പഞ്ചാബ് ഇന്ത്യയുടെ തീരാ ദുഃഖമായി. സിപിഐ.യും എ.ഐ.വൈ.എഫും കായിക പരിശീലന ക്യാമ്പുകൾ ആരംഭിച്ച് ഗ്രാമങ്ങൾക്ക് കാവൽ നിന്നു. സ്വയരക്ഷക്ക് തോക്കുപയോഗിക്കാൻ സർക്കാർ അനുമതി കൊടുത്തു. തോക്കു വാങ്ങാൻ പണമില്ലാതെ പഞ്ചാബിലെ പാർട്ടി നേതൃത്വം വിഷമിച്ചു. ഈ സന്ദർഭത്തിലാണ് പാർട്ടി ദേശീയ കൗൺസിൽ ആഹ്വാന പ്രകാരം രാജ്യവ്യാപകമായി ലക്ഷക്കണക്കിന് രൂപാ സമാഹരിച്ച് തോക്കു വാങ്ങുന്നതിനായി പഞ്ചാബിലെ സിപിഐ ഘടകത്തിന് നൽകിയത്.
കേരളത്തിലെ എ.ഐ.വൈ.എഫ്. പൊരുതുന്ന പഞ്ചാബിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രക്തം കൊണ്ട് പ്രതിജ്ഞ എടുത്തു. എ.ഐ.വൈ.എഫ് ൻ്റെ സംഘടനാ ശേഷിയുടെ നാലിരട്ടി ജനങ്ങളാണ് ആവേശപൂർവ്വം പ്രസ്തുത ക്യാമ്പയിനിൽ കേരളമാകെ അണിനിരന്നത്. അമൃത്സർ ജില്ലയിലുൾപ്പെടെ പലയിടങ്ങളിലും സ്കൂളുകൾക്കും, കലാലയങ്ങളൾക്കും ബഹുജനങ്ങളെ അണിനിരത്തി സിപിഐ സംരക്ഷണം നൽകി അദ്ധ്യയനം ആരംഭിച്ചു. മാറ്റിവയ്ക്കപ്പെട്ട വിവാഹങ്ങൾ പാർട്ടി സംരക്ഷണയിൽ നടത്തി തുടങ്ങി. അടച്ചിട്ടിരുന്ന കട -കമ്പോളങ്ങൾ പതിയനെ തുറക്കപ്പെട്ടു.
അക്കാലത്ത് പഞ്ചാബ് ഡിജിപി യായിരുന്ന പ്രഗൽഭമതിയായ പോലീസ് ഓഫീസർ കെ.പി.എസ്.ഗിൽ പഞ്ചാബ് ഓപ്പറേഷൻ വിജയകരമായി പര്യവസാനിച്ചതിന് ശേഷം നടത്തിയ പത്ര സമ്മേളനത്തിൽ
സിപിഐ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ” പോലീസിനൊപ്പം നിന്ന സമാന്തര സേനയായിരുന്നു സിപിഐ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഇനി നമുക്ക്
സോഹലിലേക്ക് വരാം.
1987 കാലഘട്ടം, പഞ്ചാബ് സാധാരണ ജീവിതത്തിലേക്ക് പിച്ചവെച്ച് തിരികെ വരികയായിരുന്നു. മാളങ്ങളിലേക്ക് ഉൾവലിഞ്ഞ ഉഗ്രവാദികൾ കൂടുതൽ പകയോടെ വീണ്ടും ആഞ്ഞടിക്കാൻ തുടങ്ങി. അവിടെ നിന്നാണ് നരീന്ദർ സോഹലിൻ്റെ ചോരയിലെഴുതിയ കഥ ആരംഭിക്കുന്നത്.
അമൃത്സർ ജില്ലയിലെ സോഹൽ എന്ന ഗ്രാമത്തിലാണ് നരീന്ദർ സോഹൽ ജനിക്കുന്നത്. വില്ലേജിൻ്റെ നാമമാണ് നരീന്ദർ – ൻ്റെ പേരിനൊപ്പമുള്ള സോഹൽ. അച്ഛൻ സ്വവർണ്ണ സിംഗ്, അമ്മ സുഖ് വിന്ദർ , മൂന്ന് സഹോദരിമാർ ഇളയ അനുജൻ, ഒരു മുത്തശ്ശി , ഒരു വീട്ടുജോലിക്കാരി ഇത്രയും പേരടങ്ങിയതായിരുന്നു സോഹലിൻ്റെ കുടുംബം.
അച്ഛൻ സ്വവർണ്ണസിംഗ് അമൃത്സറിലെ കൃഷിക്കാരുടെ നേതാവായിരുന്നു. സോഹൽ എന്ന ഗ്രാമത്തിൻ്റെ കിരീടം വയ്ക്കാത്ത രാജാവ്. ഖാലിസ്ഥാൻ വാദികൾക്ക് കാലുറപ്പിക്കാൻ കഴിയാതിരുന്ന അമൃത്സറിലെ വില്ലേജുകളിൽ ഒന്ന്. സിപിഐ യുടെ ചെങ്കോട്ട. ഉഗ്രവാദികളുടെ ഹിറ്റ്ലിസ്റ്റിൽ സോഹലിൻ്റെ പിതാവിൻ്റെ പേര് ആദ്യം മുതലേ ഉണ്ടായിരുന്നു.
1987ജൂലൈ 21 അർദ്ധരാത്രി സമയത്താണ് ഒരു നാടിനെയാകെ നടുക്കിയ ആ ദാരുണ സംഭവം അരങ്ങേറിയത്. ഉഗ്രവാദികളുടെ ആക്രമണം ഏത് സമയത്തും ഉണ്ടാകാം അങ്ങനെ ഉണ്ടായാൽ നിങ്ങൾ ഏത് വിധേനയും രക്ഷപ്പെട്ടുകൊള്ളണം. അവരുടെ ലക്ഷ്യം ഞാൻ മാത്രമാണ് . പിതാവ്
പല തവണ കുടുംബത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.
സോഹൽ എന്ന വില്ലേജിൽ അൻപത് ഏക്കറോളം വരുന്ന കൃഷിഭൂമി പാട്ടത്തിനെടുത്ത് ഗോതമ്പ് കൃഷി ചെയ്തിരുന്ന കർഷകൻ കൂടിയായിരുന്നു സ്വവർണ്ണ സിംഗ്. മൺപാതയിലൂടെ എത്തിച്ചേരാവുന്ന കൃഷിസ്ഥലത്തിൻ്റെ ഓരത്തായിരുന്നു സ്വവർണ്ണ സിംഗിൻ്റെ മച്ചിൻ പുറമുള്ള താമസ സ്ഥലം. ഒരാഴ്ചയായി കൃഷിക്കായി പാടം ഉഴവുകയായിരുന്നു. പാതിയോളം ഉഴുതു തീർത്ത പാടത്ത് നിന്ന് ഏറെ വൈകിയാണ് സോഹലിൻ്റെ കുടുംബം കരയ്ക്കു കയറിയത്. പതിവിലും നേരത്തെ രാത്രി ഭക്ഷണം കഴിച്ച് ആ കുടുംബം ക്ഷീണം മറന്ന് ഉറക്കത്തിലായി. വീടിൻ്റെ മുൻവശം ഷെഡ്ഡിലാണ് ട്രാക്ടർ പാർക്ക് ചെയ്യുന്നത്.
സോഹൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്നു.
7 വയസ് മാത്രം പ്രായം. അച്ഛനും അനുജനും വീടിൻ്റെ മച്ചിൻ പുറത്താണ് ഉറങ്ങുന്നത്. മാതാവും മുത്തശ്ശിയും ,മൂന്ന് സഹോദരിമാരും സോഹലും താഴത്തെ നിലയിൽ. അടുക്കളയോട് ചേർന്ന മുറിയിൽ വേലക്കാരിയും. ഇരുട്ടും നിശ്ശബ്ദതയും തളം കെട്ടി നിന്ന അന്തരീക്ഷത്തിൽ ട്രാക്ടറിൻ്റെ അടിയിൽ തിരി താഴ്ത്തി കത്തിച്ച് വച്ചിരുന്ന റാന്തലിൻ്റെ അരണ്ട വെളിച്ചം മാത്രമാണ് അണയാതെ നിന്നത്.
തിങ്കളാഴ്ച രാത്രിയുടെ യാമം ചൊവ്വാഴ്ചയുടെ തുടക്കത്തിന് വഴിമാറുന്ന അർദ്ധരാത്രി സമയത്താണ് മുറ്റത്ത് ഒന്നിലധികം ആളുകളുടെ കാൽ പെരുമാറ്റം കേൾക്കാനിടയായത്. താഴത്തെ നിലയിൽ ഉറങ്ങിയിരുന്ന ഏഴ് വയസുകാരി സോഹലിനെ അമ്മ സുഖ് വിന്ദർ സിംഗ് വായ പൊത്തി അപായത്തിൻ്റെ സൂചന നൽകി കട്ടിലിൻ്റെ അടിയിലെ ചാക്ക് കെട്ടിൻ്റെ മറയത്തു കിടത്തിയ സമയം മാത്രമേ ആയുള്ളൂ ‘ മുൻവശ വാതിലിലും പിറക് വശം വാതിലിലും തോക്കിൻ്റെ പാത്തി കൊണ്ടുള്ള ഇടിയുടെ ശബ്ദം കേട്ടു കഴിഞ്ഞു. ഭയന്ന് വിറച്ച കുടുംബം ഒന്ന് ഉറക്കെ നിലവിളിക്കാനൊരുങ്ങുന്നതിന് മുമ്പ് തന്നെ ഖാലിസ്ഥാൻ വാദികൾ വാതിലുകൾ തല്ലിത്തകർത്ത് അകത്ത് കടന്നു കഴിഞ്ഞു. ഒപ്പം മുറ്റത്ത് ട്രാക്ടറിൽ തൂക്കിയിരുന്ന റാന്തലിൻ്റെ അരണ്ട വെളിച്ചവും വീടിന് അകത്തേക്ക് പ്രവേശിച്ചു.
വീടിൻ്റെ ഓരങ്ങളിൽ കൈകൂപ്പി നിന്ന അമ്മ സഹോദരിമാരുടെ മുമ്പിൽ ഉഗ്രവാദികൾ അലറി ” ‘സ്വവർണ്ണ സിംഗ് ” എവിടെ…? ഇവിടെയില്ലാ എന്ന മറുപടി പറയുന്നതിന് മുമ്പേ അടുക്കളയുടെ ഓരത്ത് വിറങ്ങലിച്ച് നിന്ന വേലക്കാരിയുടെ നെഞ്ചിലേക്ക് ആദ്യ വെടിയുണ്ട പാഞ്ഞു കഴിഞ്ഞിരുന്നു.
ഒപ്പം രണ്ടാമത്തെ സഹോദരി ബോധംകെട്ട് നിലംപൊത്തി തറയിൽ ഒഴുകിയ ചോരയിലേക്ക് വീണു.
പിന്നെ വെടിയുണ്ടകൾ തീ തുപ്പുകയായിരുന്നു.
എഴുപത് കഴിഞ്ഞ മുത്തശ്ശിയും ,രണ്ട് സഹോദരിമാരും ,പെറ്റമ്മയും നിമിഷങ്ങൾക്കകം മരിച്ചു വീണു. വെടിയുണ്ടയുടെയും ചോരയുടെയും ഗന്ധം നിറഞ്ഞ മുറിയിൽ ചാക്ക് കെട്ടിൻ്റെ മറയത്ത് ശ്വാസം അടക്കിപ്പിടിച്ചിരുന്ന സോഹൽ എന്ന ബാലിക ഈ കൂട്ടകുരുതിക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നു. പിന്നെ കണ്ട കാഴ്ച കാണാൻ പോലുമുള്ള ശേഷി ആ പിഞ്ചുഹൃദയത്തിന് ഉണ്ടായില്ല. പിതാവ് സ്വവർണ്ണ സിംഗിനെ വായ് മൂടി കെട്ടി കൈകാലുകൾ ബന്ധിച്ച് സംഘ നേതാവിൻ്റെ മുന്നിൽ കൊണ്ടു വന്നിട്ടു തുരുതുരാ നിറയൊഴിച്ച് ദാരുണമായി കൊല്ലുന്നു. സർവ്വനിയന്ത്രണങ്ങളും വിട്ട് വാവിട്ട് നിലവിളിച്ചു കൊണ്ട് കട്ടിലിനടിയിൽ നിന്ന് സോഹൽ വീടിന് പുറത്തേക്ക് ഓടി. ഒപ്പം
പുറകേ വന്ന വെടിയുണ്ട സോഹലിൻ്റെ വലതുകാൽ മുട്ടിന് താഴെയാണ് കൊണ്ടത്. അതാണ് സോഹലിൻ്റ മുടന്തിൻ്റെ കാരണം.
രണ്ടാമത്തെ വെടിയുണ്ട ഉന്നം തെറ്റി പതിച്ചത് ട്രാക്ടറിൻ്റെ ഭീമൻ ടയറിലാണ്. അത്യുഗ്ര സ്ഫോടനത്താൽ അത് പൊട്ടിത്തെറിച്ചു. പൊടുന്നനെ ഗ്രാമവാസികൾ ഉണർന്നു. ഭീകരർ ഓടി മറഞ്ഞു. തലമുടിനാരിഴയിൽ രക്ഷപ്പെട്ടതാണ് സോഹലിൻ്റെ ജീവിതം.
ഒമ്പതംഗ കുടുംബത്തിൽ അവശേഷിച്ചത് മൂന്ന് പേർ മാത്രം. കൊച്ചനുജനെ ലഭിച്ചത് ബോധരഹിതമായി പാടത്ത് നിന്നുമാണ്. ഉഗ്രവാദികൾ മരിച്ചു എന്നു കരുതിയ ബോധരഹിതയായി വീണ രണ്ടാമത്തെ സഹോദരിയും സോഹലും. ഒരു കുടുംബത്തിലെ ഇത്രയേറെ അംഗങ്ങൾ കൂട്ടക്കൊലക്ക് വിധേയമായത് പഞ്ചാബിനെ നടുക്കിയിരുന്നു.
മുംബൈയിലെ സിപിഐ ആസ്ഥാനമായ പ്രഭാദേവിയിലെ ഭൂപേഷ് ഗുപ്ത ഭവൻ്റെ നാലാം നിലയിലിരുന്ന് എ.ഐ.വൈ.എഫ് ദേശീയ കൗൺസിലംഗമായ നരീന്ദർ സോഹൽ ഈ കഥ പറയുമ്പോൾ ചുറ്റിനും കേട്ടിരുന്ന ഈയുള്ളവനക്കമുള്ള മറ്റ് ദേശീയ കൗൺസിലംഗങ്ങളുടെ കണ്ണുകളിൽ ഈറനണിഞ്ഞിരുന്നു. ഭൂതകാലത്തിൻ്റെ ഓർമ്മകൾ ഞങ്ങൾക്കായി അയവിറക്കിയ സോഹലിൻ്റെ കണ്ഠം ഇടറിയിരുന്നു. പിന്നീട് കഥ തുടർന്നത് എ.ഐ.വൈ.എഫ്.ൻ്റെ ദേശീയ വൈസ് പ്രസിഡണ്ട് കാശ്മീരാ സിംഗ് ആയിരുന്നു.
പിന്നെ അവശേഷിച്ച മൂന്നംഗ കുടുംബം പഞ്ചാബിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഏറ്റെടുക്കുകയായിരുന്നു. സഹോദരിയെ വിവാഹം കഴിച്ച് അയച്ചു. സോഹലിനെയും അനുജനെയും വിദ്യാഭ്യാസം ചെയ്യിച്ചു. കൊച്ചനുജന് ജോലി ലഭിച്ച് കുടുംബമായി കഴിയുന്നു. സോഹൽ പിതാവിൻ്റെ പാത തുടർന്നു. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ എ.ഐ.എസ്.എഫ്. പ്രവർത്തകയായി.
പിന്നീട് പഞ്ചാബ് സർവ്വകലാശാലയിൽ നിന്നും വിവിധ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
ഒൻപത് വർഷക്കാലം എ.ഐ.എസ്.എഫ് ൻ്റെ സംസ്ഥാന പ്രസിഡൻ്റ്, സെക്രട്ടറി പദവികളിലിരുന്ന് പഞ്ചാബിലെ വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ചു. വിദ്യാഭ്യാസത്തിൻ്റെ വർഗ്ഗീയവത്കരണത്തിനും, കച്ചവട വത്കരണത്തിനുമെതിരെ പഞ്ചാബിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെ അടിച്ചമർത്തിയ ഭരണകൂട മർദ്ദനോപാധികളെ തെല്ലും കൂസാതെ ഈ മുടന്തൻ കാലുമായി നിന്നാണ് അവൾ നേരിട്ടത്. പോലീസ് ഒരിക്കൽ പോലും അവളുടെ ദേഹത്ത് കൈ വയ്ക്കാൻ ധൈര്യപ്പെട്ടില്ല. കാരണം അവർക്കറിയാം സമരമുഖത്ത് നിൽക്കുന്നത് മരണം കണ്ട് അറപ്പു മാറിയ സോഹലാണെന്ന്.
കാമ്പസുകളുടെ ആവേശവും ധീരതയുടെ പ്രതീകവുമായിരുന്നു സോഹൽ എന്ന വിദ്യാർത്ഥി നേതാവ്.സോഹലിൻ്റെ നേതൃത്വത്തിൽ പഞ്ചാബിലെ കാമ്പസുകളിലും സർവ്വകലാശാലകളിലും എ.ഐ.എസ്.എഫ്.ന് പിന്നീട് ഉജ്ജ്വല വിജയത്തിൻ്റെ തേരോട്ടമായിരുന്നു. ഇപ്പോൾ പഞ്ചാബിലെ എ.ഐ.വൈ.എഫ്. ൻ്റെ അമരക്കാരിയും ദേശീയ നിർവാഹക സമിതിയംഗവുമാണ്. ഉജ്വല സംഘാടകയാണ്. പഞ്ചാബിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ അനിഷേധ്യ നേതാവും, പാർട്ടി സംസ്ഥാന കൗൺസിലംഗവുമാണ്. മോഗ ജില്ലയിൽ ഭർത്താവിനൊപ്പം താമസം. രണ്ട് ആൺകുട്ടികൾ. ലേഖകൻ്റെ ഉറ്റ കുടുംബ സുഹൃത്ത് കൂടിയാണ് സോഹൽ.
സ്വാതന്ത്ര്യത്തിൻ്റെ പൊൻപുലരിക്ക് വേണ്ടി പതിനായിരങ്ങൾ ജീവിതം ഹോമിച്ച ഭഗത് സിംഗിൻ്റെയും ഉദ്ദം സിംഗിൻ്റെയും നാടായ പഞ്ചാബിൻ്റെ ചോരയിൽ കുതിർന്ന ചരിത്രത്തിൽ നരീന്ദർ സോഹൽ എന്ന പേരു കൂടി രേഖപ്പെടുത്തേണ്ടതാണ്. ഇന്ത്യൻ യുവജന പ്രസ്ഥാനത്തിൻ്റെ 61- മത്
സ്ഥാപക വാർഷിക വേളയിൽ സംഘബോധത്തിൻ്റെ കരുത്തിന് കൂടുതൽ ആവേശം പകരാൻ സഖാവ് സോഹലിൻ്റെ ജീവിത കഥ പ്രചോദനമാവട്ടെ എന്ന് ആശംസിക്കുന്നു.
Adv.Prasanth Rajan
Discover more from News12 India Kerala
Subscribe to get the latest posts sent to your email.





