മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനമായ എക്സാലോജിക്കും കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർ എല്ലും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാട് വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം.
നേരത്തേ ഇതേ ആവശ്യം മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെ മാത്യു കുഴൽനാടൻ എം എൽ എയും കളമശേരി സ്വദേശിയായ ഗിരീഷ് ബാബുവും ഹൈക്കോടതിയിൽ റിവിഷൻ ഹർജികൾ സമർപ്പിച്ചിരുന്നു. ഇതാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. എന്നാൽ കേസിൽ വാദം നടക്കുന്നതിനിടെ ഗിരീഷ് ബാബു മരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎം ആർ എല്ലിൽ നിന്ന് മാസപ്പടി വാങ്ങിയതെന്നും ഇത് വിജിലൻസ് അന്വേഷണത്തിന്‍റെ പരിധിയിൽ വരുമെന്നുമാണ് മാത്യു കുഴൽനാടന്‍റെ വാദം. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ എതിർകക്ഷികളാക്കിയാണ് ഹർജി. ഹർജിയിൽ മാസങ്ങൾക്കുമുമ്പ് സിംഗിൾ ബെഞ്ച് വാദം പൂർത്തിയാക്കിയിരുന്നു. ഇതോടെ കേസ് ഉത്തരവിനായി മാറ്റുകയായിരുന്നു.





