കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. ശൂരനാട് സൗത്ത് ഇരുവിച്ചിറ നടുവിൽ കൈലാസം വീട്ടിൽ വേണു മകൻ അനന്ദു(26) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. അനന്ദുവിന്റെ സുഹൃത്തായ അരുണിന്റെ അമ്മാവനും അറുപത് വയസ്സ് പ്രായവുമുള്ള വയോധികനെയാണ് അനന്ദുവും അരുണും ഇവരുടെ മറ്റൊരു സുഹൃത്തായ അമലും ചേർന്ന് ആക്രമിച്ചത്. മുൻ വിരോധം നിമിത്തം ജൂലൈ മാസം 23 ആം തീയത് രാത്രി 7.30 മണിയോടെ വയോധികന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ ചീത്ത വിളിച്ചുകൊണ്ട് ജനാലയുടെ ചില്ലുകളും മറ്റും അടിച്ച് തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ വയോധികനെ അനന്ദുവും സംഘവും വീട്ടിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയും ചെയ്യ്തു. ആയുധം ഉപയോഗിച്ചുള്ള അനന്ദുവിന്റെ മർദ്ദനത്തിൽ വയോധികന്റെ നെറ്റിയിലും മൂക്കിലും മുറിവ് ഉണ്ടാവുകയും മൂക്കിന്റെ അസ്ഥിക്ക് പൊട്ടൽ സംഭവിക്കുകയും ചെയ്യ്തു. വയോധികന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പോലീസ് പ്രതികളെ തിരിച്ചറിയുകയും അക്രമി സംഘത്തിൽ ഉൾപ്പെട്ട മാലുമ്മൽ സ്വദേശി അമലിനെ പിടികൂടുകയും ചെയ്യ്തു. തുടർന്ന് മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ നടത്തി വരുന്നതിനിടയിലാണ് അനന്ദു കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി പോലീസിന്റെ വലയിലായത്. ഏപ്രിൽ മാസം 14-ാം തീയതി ശൂരനായ് സ്വദേശിയായ യുവാവിനെ ക്ഷേത്രത്തിലെ ഉത്സവത്തിനിടയിൽ വച്ച് ഇടിക്കട്ട കൊണ്ട് അതി ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച കേസിൽ ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിലാണ് ഇയാൾ വീണ്ടും അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെട്ടത്. ജില്ലാ പോലീസ് മേധാവി
ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം കരൂനാഗപ്പള്ളി എ.സി.പി വി.എസ് പ്രതീപ് കുമാറിന്റെ മേനോട്ടത്തിൽ കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജു വി, എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, എ.എസ്.ഐ തമ്പി എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ സി.പി.ഓ നൗഫൻജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




