യുവതിയുടെ നഗ്നചിത്രം പകർത്തി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഘത്തിന് ഇരയാക്കിയ സംഘത്തിലെ ഒരാൾ കൂടി പോലീസിന്റെ പിടിയിലായി. ആദിനാട് നോർത്ത്, മണിമന്ദിരം വീട്ടിൽ ചിത്രൻ മകൻ ചിക്കു(29) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാൾ ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. ഈ കേസിലെ മുഖ്യപ്രതിയായ ആദിനാട് സായികൃപയിൽ ഷാൽകൃഷ്ണനെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. നിർധനയായ യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ രഹസ്യമായ് പകർത്തിയ ഷാൽകൃഷ്ണൻ ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികപീഡനം നടത്തുകയും ഇയാളുടെ സുഹൃത്തുക്കളായ ചിക്കു, ഗുരുലാൽ എന്നിവരോടൊപ്പം രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ മർദ്ദിക്കുകയും കൂട്ടബലാൽസംഘം നടത്തുകയുമായിരുന്നു. അറസ്റ്റിലായ ചിക്കുവിനെതിരെ ഓച്ചിറ പോലീസ് സ്റ്റേഷനിൽ മുമ്പും വധശ്രമം അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങൾക്ക് കേസ് രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം ഒളിവിൽ കഴിഞ്ഞ് വന്ന പ്രതിക്കായ് ശക്തമായ തിരച്ചിൽ നടത്തി വരവെ ഇയാൾ പോലീസ് സംഘത്തിന്റെ പിടിയിലാവുകയായിരുന്നു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു വി, എസ്.ഐ മാരായ ഷമീർ, ഷാജിമോൻ, സജികുമാർ, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഒളിവിൽ കഴിയുന്ന ഗുരുലാലിനായുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ഇയാളെ ഉടൻ പിടികൂടാനാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു.




