10 July 2026
മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി

വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം ഏഴായി. തെരച്ചിലിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. പുഴയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇനി ഒരാളെ കൂടിയാണ് കണ്ടെത്താനുള്ളത്. മീനാക്ഷി പാലത്തിൽ നിന്നും ഒരു കിലോമീറ്റർ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാൾ സ്വദേശി രാഗേഷ് ഗുചെയ്തിന്റെ മൃതദേഹം ആണ് ലഭിച്ചത്.
കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസമാണ്. ഇന്നലെ നടത്തിയ തെരച്ചിലിൽ മൂന്ന് മൃതദേഹം ലഭിച്ചിരുന്നു.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

മണ്ണ് മാറ്റുന്നത് പ്രതിസന്ധി: മന്ത്രി പി.കെ ബഷീര്‍കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ മണ്ണ് മാറ്റുന്നത് പ്രതിസന്ധിയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍. മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍ശിച്ച് തെരച്ചില്‍ നടപടികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സാഹചര്യത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ കൂടുതല്‍ അപകടമുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ സുരക്ഷിതമായി സ്വീകരിക്കാന്‍ കഴിയുന്ന നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. നിര്‍മാണ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് കമ്പനിക്ക് പലതവണകളായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ ഒന്നിന് കമ്പനി അധികൃതരോട് മണ്ണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നമൊന്നും ഇല്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചത്. അപകടത്തില്‍ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്നും നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ലഭിച്ച അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. ബൈരക്കുപ്പ പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തുകയും. നിര്‍മ്മാണത്തിന് ഫണ്ട് അനുവദിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. നവംബറോടെ പാലം നിര്‍മാണത്തിന് തറക്കല്ലിടുമെന്നും മന്തി പറഞ്ഞു. പൂഴിത്തോട് – പടിഞ്ഞാറത്തറ ബദല്‍ പാതയുടെ സര്‍വ്വെ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. സര്‍വ്വെ വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

ചൂരല്‍മലക്കാര്‍ക്ക് യാത്രാ പ്രശ്‌നം ഉണ്ടാവില്ല- മന്ത്രി ടി സിദ്ദീഖ്

കള്ളാടി മണ്ണിടിച്ചിലിനെ തുടര്‍ന്ന് ചൂരല്‍മല പ്രദേശത്തേക്ക് പോകുന്നവര്‍ക്ക് യാത്രാ പ്രശ്‌നം ഉണ്ടാവില്ലെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ്. അപകടസ്ഥലത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നീരീക്ഷിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചൂരല്‍മലക്കാര്‍ക്ക് ഡോക്ടര്‍, നഴ്‌സ്, മരുന്ന് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സൗകര്യവും മഴ തുടരുകയാണെങ്കില്‍ പ്രദേശത്തുള്ളവര്‍ക്ക് പ്രത്യേക റേഷന്‍ അനുവദിക്കാനും ക്രമീകരണം ഉറപ്പാക്കും. ഇതിനായി പ്രദേശത്ത് താമസിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. അപകട സ്ഥലത്ത് നിന്ന് നീക്കം ചെയ്യുന്ന മണ്ണ് റോഡരികില്‍ നിക്ഷേപിച്ചത് ക്രമീകരിക്കുമെന്നും മന്ത്രി ടി സിദ്ദീഖ് പറഞ്ഞു.