കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ തിരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പോലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായാണ് പരിശോധനകൾ നടത്തിയത്. ജില്ലയിൽ 16 ഇടങ്ങളിൽ പരിശോധന നടത്തി. അതിൽ കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട്, കരുനാഗപ്പള്ളി, ചവറ, ഓച്ചിറ, കൊട്ടിയം, പരവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായ് 7 കേസുകളും രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് ന്റെ നിർദ്ദേശപ്രകാരം സബ്ബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർമാരുടെയും പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാരുടെയും നേതൃത്വത്തിൽ ഞായറാവ്ച രാവിലെ 6 മണി മുതൽ നടന്ന റെയ്ഡിൽ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണാനും പങ്കുവയ്ക്കാനും ഉപയോഗിച്ച 11 മൊബൈൽ ഫോണുകളും, ഒരു ലാപ്പ്‌ടോപ്പ് കമ്പ്യൂട്ടറും പോലീസ് പിടച്ചെടുത്ത് കോടതി മുഖാന്തിരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക്ക് സയൻസ് ലാബിലേക്ക് അയച്ചു. പരിശോധനയുടെ ഭാഗമായ് കൊട്ടിയം, അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനുകളിൽ ഓരോരുത്തരെ വീതം അറസ്റ്റ് ചെയ്യ്തിട്ടുണ്ട്. കിഴവൂർ സ്വദേശി അജ്മൽ, പനയം സ്വദേശി സൂര്യൻ എന്നിവരാണ് അറസ്റ്റിലായത്. സൈബർ ഇടങ്ങളിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തിരഞ്ഞവരാണ് പോലീസ് നടപടിക്ക് വിധേയരായത്. പിടികൂടിയ ഉപകരണങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലം വന്നശേഷം കുറ്റവാളികൾക്കെതിരെ കൂടുതൽ നടപടികൾ ഉണ്ടാവുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കൊല്ലം സിറ്റി സി ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബിനു ശ്രീധറിന്റെയും സിറ്റി സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൾ മനാഫിന്റെയും നേതൃത്വത്തിൽ സിറ്റി സൈബർ സെല്ലാണ് റെയ്ഡ് നടപടികൾ ഏകോപിപ്പിച്ചത്.




