കരുനാഗപ്പള്ളി:മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാക്കൾ പോലീസിന്റെ പിടിയിലായി. പത്തനംതിട്ട കോന്നി മങ്ങാരം ഹലീന മൻസിലിൽ നാഗൂർ മീരാൻ മകൻ ആബിദ് 25, ആലുംകടവ് മരുതേക്ക് കാട്ടൂർ വീട്ടിൽ ഷാജഹാൻ മകൻ അജിംഷാ 30 എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. കരുനാഗപ്പള്ളിയിലും പരിസരങ്ങളിലും സ്‌കൂൾ കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വിൽപ്പനയ്ക്കായി എത്തിച്ച 10 ഗ്രാം എം.ഡി.എം.എ ആണ് പ്രതികളിൽ നിന്നും കണ്ടെടുത്തത്.
ബാംഗ്ലൂരിൽ നിന്നും കടത്തിക്കൊണ്ട് വന്ന ഏകദേശം 50,000 രൂപ വില വരുന്ന മയക്ക്മരുന്നാണ് പോലീസ് പിടിച്ചെടുത്തത്. കരുനാഗപ്പള്ളി കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഭാഗത്തുള്ള സ്വകാര്യ ലോഡ്ജിൽ റൂമെടുത്ത് ആയിരുന്നു കച്ചവടം നടത്തിയിരുന്നത്. മയക്ക് മരുന്ന് കച്ചവടത്തിലൂടെ ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു പ്രതികൾ. മയക്ക് മരുന്ന് മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐ.പി.എസ് അറിയിച്ചു. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജു വി യുടെ നേതൃത്വത്തിൽ എസ്.ഐ മാരായ സക്കറിയ കുരുവിള, റഹീം, സുരേഷ് സി.പി.ഓ അനിത, ജില്ലാ ഡാൻസാഫ് അംഗങ്ങൾ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.




