ചവറ:നീണ്ടകര താലൂക്ക് ആശുപത്രിയിൽ കൂട്ടിരിപ്പുകാരിയായി എത്തിയ സ്ത്രീയുടെ മൊബൈൽ ഫോണും 3500 രൂപയും മോഷ്ടിച്ചെടുത്ത യുവാവ് പോലീസിന്റെ പിടിയിലായി. ചവറ കുളങ്ങര ഭാഗം പാലത്തറ തെക്കതിൽ ഇസ്മയിൽ മകൻ ഇർഷാദ്(24) ആണ് ചവറ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച നീണ്ടകര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ് വന്ന ഭർത്താവിന് കൂട്ടിരിപ്പിനായി എത്തിയ മൈനാഗപ്പള്ളി സ്വദേശിനിയായ സ്ത്രീയുടെ കൈയിൽ നിന്നും ഇയാൾ മൊബൈൽ ഫോണും പണവും പിടിച്ചു പറിച്ച് എടുത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ചവറ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇയാളെ ശനിയാഴ്ച ചവറ ബസ് സ്റ്റാൻഡിന് സമീപത്തു നിന്നും പിടികൂടുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ പക്കൽ ഉണ്ടായിരുന്ന മോട്ടോർ ബൈക്കും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ച് എടുത്തതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കായംകുളം സ്വദേശിയുടെ ബൈക്കാണ് ഇയാൾ മോഷ്ടിച്ചെടുത്തത്. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് ഇയാൾക്കെതിരെ മുമ്പും നിരവധി കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. ചവറ പോലീസ് ഇൻസ്‌പെക്ടർ കെ.ആർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഓ രഞ്ജിത്ത് രാജൻ, സിപിഓ മാരായ മനീഷ്, മനോജ്, സജിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.




