ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി,
ടീച്ചറെ… അവസാനമായി ഒരു നോക്ക് കാണാൻ പിള്ളേര് മുഴുവൻ ആ സ്‌കൂൾ പരിസരത്ത് ഓടിയെത്തി, എന്നും ചിരികളിയുമായി നിൽക്കുന്ന അധ്യാപികയുടെ ചേതനയറ്റ ശരീരം കണ്ട് നിറകണ്ണുകളോടെ വിറങ്ങലിച്ച് നിന്ന് സഹപ്രവർത്തകരും, നാടിന് താങ്ങാനാകാതെ സ്റ്റെഫിയുടെ അപകടം മരണം…
മാനന്തവാടി: നാടിനെയും വിദ്യാലയത്തെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി അധ്യാപിക സ്റ്റെഫി (33) യാത്രയായി. ദിവസങ്ങളോളം മരണത്തോട് മല്ലിട്ട്, ഇന്നലെ പുലർച്ചെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെള്ളമുണ്ട സെന്റ് ആൻസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രിയപ്പെട്ട അധ്യാപികയുടെ അകാല വിയോഗം ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് സഹപ്രവർത്തകരും വിദ്യാർത്ഥികളും..
കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ കല്ലോടിക്ക് സമീപം വെച്ചുണ്ടായ വാഹനാപകടമാണ് വിധി മാറ്റിക്കുറിച്ചത്. ഭർത്താവ് വിനീതിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സ്റ്റെഫി സഞ്ചരിച്ച വാഹനം ഒരു സ്വകാര്യ സ്കൂൾ ബസുമായി കൂട്ടിയിടിക്കുക ആയിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്റ്റെഫിയെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് വിനീതിനും അപകടത്തിൽ പരിക്കേറ്റിരുന്നു..
കല്ലോടി പടക്കൂട്ടിൽ വിനീതിന്റെ ഭാര്യയായ സ്റ്റെഫി, അയിലമൂല കളരിക്കൽ അപ്പച്ചന്റെയും, മേഴ്‌സിയുടെയും മൂത്ത മകളാണ്. ഇവാന റോസ് വിനീത്, ഇയാൻ അൽഫോൻസ്, വിനീത് എന്നീ രണ്ട് കൊച്ചു മക്കളാണ് സ്റ്റെഫിക്കുള്ളത്. അമ്മയുടെ വേർപാട് തിരിച്ചറിയാനാവാത്ത പ്രായത്തിലുള്ള ഈ കുരുന്നുകൾ നാടിന്റെ മുഴുവൻ കണ്ണ് നനയിക്കുന്ന കാഴ്ചയായി മാറി.
നിയമ നടപടികള്‍ക്ക് ശേഷം കല്ലോടിയിലെ വീട്ടിലെത്തിച്ചു. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിദ്യാലയത്തിലെ നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ടീച്ചർക്ക് അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന് കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ വൻ ജനസഞ്ചയത്തിന്റെ സാന്നിധ്യത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു..





