തിരുവനന്തപുരം: ലോകത്ത് വംശീയതയുടെ പേരിൽ വളരുന്ന സംഘർഷങ്ങളും രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളും ലോകസമാധാനത്തിന് ഭീഷിണി ഉയർത്തുന്നു എന്ന് ഡോ. പി. സോമൻ പറഞ്ഞു. അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി ജില്ലാ കൗൺസിൽ ജോയിൻ്റ് കൗൺസിൽ ഹാളിൽ ലോകസമാധാന ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വംശീയതയും ലോക സമാധാനവും എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിളിലെ പഴയ നിയമത്തിൽ പറയുന്ന അബ്രഹാമിൻ്റെ മക്കളിൽ നിന്നാരംഭിച്ച വിഭാഗീയത വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഗോത്രങ്ങളായും വംശം ങ്ങളായും തിരിഞ്ഞ് സമ്പത്തിനും അധികാരത്തിനും വേണ്ടി നടത്തിയ പോരാട്ടങ്ങൾ ഇന്ന് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളായി മാറിയിരിക്കുന്നു. ഓട്ടമൻ സാമ്രാജ്യം ശക്തി പ്രാപിച്ച കുരിശുയുദ്ധത്തിൽ എറ്റവും കൂടുതൽ കൊല്ലപ്പെട്ടത് ജൂതന്മാരും ക്രിസ്ത്യാനികളുമായിരുന്നു. ഇന്ന് ഇസ്രായേൽ പലസ്തീൻ ജനതയെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നു. മനുഷ്യമനസ്സുകളിൽ സമാധാനം ഉടലെടുത്താലെ ലോകസമാധാനം സാദ്ധ്യമാകു എന്നും അദ്ദേഹം പറഞ്ഞു.
ഐപ്സോ ജില്ലാ പ്രസിഡൻ്റ് ആറ്റിങ്ങൽ സുഗുണൻ അദ്ധ്യക്ഷത വഹിച്ചു. നമ്മുടെ നാട്ടുരാജ്യങ്ങളിലും അധികാരവും സമ്പത്തും കൈയ്യടക്കാൻ നിരവധി വംശീയ പോരാട്ടങ്ങൾ നടന്നിട്ടുണ്ടെന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച ജയശ്ചന്ദ്രൻ കല്ലിംഗൽ പറഞ്ഞു. വംശീയത നേരിടാൻ കഴിയുന്ന ആരോഗ്യമുള്ളൊരു ജനാധിപത്യം രാജ്യത്ത് വളർന്നു വരണമെന്ന് തുടർന്ന് സംസാരിച്ച സി.ആർ. ജോസ് പ്രകാശ് പറഞ്ഞു. അഡ്വ. എം.എ. ഫ്രാൻസിസ്, എസ്. സുധി കുമാർ, കെ. ദേവകി, പ്രസീത് പേയാട് എന്നിവരും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.




