കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി പുറത്തേക്ക്. വിചാരണ കോടതി ജാമ്യത്തിൽ വിട്ടു. കർശന ഉപാധികളോടെയാണ് പൾസർ സുനിയെ ജാമ്യത്തിൽ വിട്ടിരിക്കുന്നത്. ഏഴര വർഷത്തിന് ശേഷമാണ് പൾസർ സുനി പുറത്തേക്കെത്തുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്ന് കോടതിയുടെ കർശന നിർദേശം ഉണ്ട്.
ഒരു സിംമിൽ കൂടുതൽ ഉപയോഗിക്കാൻ പാടില്ല, അനുമതിയിലാതെ വിചാരണ കോടതിയുടെ പരിധി വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു ലക്ഷം രൂപയും രണ്ട് ആൾ ജാമ്യം എന്നിവയാണ് വ്യവസ്ഥകൾ. ഉപയോഗിക്കുന്ന സിമ്മിന്റെ വിവരങ്ങൾ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കണമെന്ന് കോടതി നിർദേശം നൽകി. പൾസർ സുനിയുടെ സുരക്ഷ റൂറൽ പോലീസ് ഉറപ്പാക്കണം എന്ന് കോടതി നിർദേശിച്ചു.
നടിയെ അക്രമിച്ച കേസിൽ സുപ്രീം കോടതിയാണ് പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യവ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്നാണ് സുപ്രീംകോടതി നിർദേശം നൽകിയിരുന്നത്. എറണാകുളം സബ് ജയിലിലാണ് പൾസർ സുനി കഴിഞ്ഞിരുന്നത്. 2017- ഫെബ്രുവരി 23 മുതൽ സുനി ജയിലിലാണ്.




