മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവതി അടക്കം അഞ്ച് പേർ കൊട്ടിയം പോലീസിന്റെ പിടിയിലായി. കിഴവൂർ, ഫൈസൽ വില്ലയിൽ ശിഹാബുദ്ദീൻ മകൻ ഫൈസൽ(29), കരീപ്ര, കുഴിമതിക്കാട്, മാവിള വീട്ടിൽ വിജയൻ മകൻ വിപിൻ(32), കണ്ണൂർ , ചെമ്പിലോട് , ആരതിയിൽ ഗിരീഷ് ബാബു മകൾ ആരതി(30) കിളികൊല്ലൂർ, പ്രഗതി നഗർ 51, മുന്നാസിൽ നിസാമുദ്ദീൻ മകൻ ബിലാൽ(35), കല്ലുവാതുക്കൽ, പാമ്പുറം, എസ്.എസ് ഭവനിൽ സുനിൽ കുമാർ മകൻ സുമേഷ്(26) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. കൊല്ലം നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വിലപ്പനയ്ക്കായി എത്തിച്ച 4.37 ഗ്രാം എം.ഡി.എം.എ യാണ് പോലീസ് സംഘം നടത്തിയ പരിശോധനയിൽ ഒന്നാം പ്രതിയുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ബിലാലും സുമേഷും ചേർന്നാണ് മയക്ക് മരുന്ന് എത്തിച്ചത്. 2 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. മയക്ക് മരുന്ന് മാഫിയാ സംഘങ്ങളെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്ന് പിടികൂടിയത്. ചാത്തന്നൂർ എ.സി.പി ബി ഗോപകുമാറിന്റെ മേൽനോട്ടത്തിൽ കൊട്ടിയം ഇൻസ്‌പെക്ടർ സുനിലിന്റെ നേതൃത്തിൽ എസ്.ഐ ഷിഹാസ്, എ.എസ്.ഐ ഫിറോസ്ഖാൻ, എസ്.സി.പി.ഓ മാരായ സജു., സീനു, മനു, സിപിഒ മാരായ പ്രവീൺചന്ദ്, സന്തോഷ്‌ലാൽ, ഷമീർ എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.




