കരുനാഗപ്പള്ളി :സ്‌കൂളിന് സമീപത്തിരുന്ന് മദ്യപിക്കുന്നത് തടയാൻ ശ്രമിച്ച യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ആൾ പോലീസിന്റെ പിടിയിലായി. ചെറിയഴീക്കൽ വിക്രമൻ മകൻ പക്രൂ എന്ന വിപിൻ(35) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാളുടെ സുഹൃത്തും കൂട്ട് പ്രതിയുമായ ചെറിയഴീക്കൽ നെല്ലിമൂട്ടിൽ മധുപാലൻ മകൻ ഡിങ്കൻ എന്ന ദീപു(39) നെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. കരുനാഗപ്പള്ളി കോഴിക്കോട് മേക്ക് ചെറുമംഗലത്ത് വീട്ടിൽ ശ്യാം ദാസ്(29) നെ ആണ് ഇവർ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. സെപ്റ്റംബർ മാസം പതിനാറാം തീയതി രാത്രി 11.30 മണിയോടെ ചെറിയഴീക്കൽ ഗവ. എച്ച്.എസ്സ്. സ്‌കൂളിന് സമീപത്തിരുന്ന് വിപിനും ദീപുവും മദ്യപിക്കുന്നത് കണ്ട് ശ്യാംദാസ് അത് ചോദ്യം ചെയ്യ്തു. ആ വിരോധത്തിൽ വിപിൻ ദീപുവിന്റെ കൈയ്യിൽ നിന്നും കത്തി വാങ്ങി ശ്യാം ദാസിനെ കുത്തുകയായിരുന്നു. വിപിന്റെ ആക്രമണത്തിൽ ശ്യാം ദാസിന്റെ നെഞ്ചിലും കയ്യിലും കുത്ത് കൊണ്ട് ആഴത്തിൽ മുറിവേറ്റു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത് നടത്തിയ അന്വേഷണത്തിൽ കൂട്ട് പ്രതിയായ ദീപുവിനെ ഉടൻ പിടികൂടിയെങ്കിലും സംഭവ ശേഷം ഒളിവിൽ പോയ വിപിനെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇയാൾക്കായുള്ള തെരച്ചിൽ നടത്തി വരുന്നതിനിടയിൽ കഴിഞ്ഞ ദിവസം ഇയാൾ കായംകുളം പുതുപ്പള്ളിയിൽ നിന്നും കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലാവുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്‌പെക്ടർ ബിജു വിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, ഷാജിമോൻ, എസ്.സി.പി.ഒ മാരായ ഹാഷിം, ബഷീർഘാൻ സി.പി.ഓ ഷാലു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.




