തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു മണിക്കൂറുകൾക്കകം സ്ഥാനാർഥി എന്നതായിരുന്നു തൃക്കാക്കര, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ശൈലി. സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനിയും അന്തിമ തീരുമാനത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും പാലക്കാട്ടും ചേലക്കരയിലും ഇതേ ആത്മവിശ്വാസം തന്നെ കോൺഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നു. എട്ടിനു ഹരിയാന, ജമ്മു കശ്മീർ തെരഞ്ഞെടുപ്പു ഫലം വരുന്നതിനു പിന്നാലെ, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപനമുണ്ടാകുമെന്നാണു സൂചന.
പാലക്കാട്ട് തുടക്കം മുതൽ കേൾക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെയും കെപിസിസി വൈസ് പ്രസിഡന്റ് വി.ടി.ബൽറാമിന്റെയും പേരുകളാണ്. ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനും മത്സരത്തിനു താൽപര്യപ്പെടുന്നു. ഷാഫി പറമ്പിൽ ഇടപെട്ട് രാഹുലിനെ മുൻകൂട്ടി അവതരിപ്പിച്ചതിന്റെ പരിഭവം പലർക്കുമുണ്ടായിരുന്നെങ്കിലും അത് ഏറക്കുറെ പരിഹരിക്കാനായിട്ടുണ്ട്. കോൺഗ്രസിന്റേത് യുവ സ്ഥാനാർഥിയാണെങ്കിൽ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെ മത്സരിപ്പിക്കാനാണു സിപിഎം ആലോചന. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോളും പരിഗണനയിലുണ്ട്. മുൻ സിപിഎം നേതാവ് ഇ.കെ.ഇമ്പിച്ചിബാവയുടെ മകന്റെ ഭാര്യ കൂടിയാണ്. ബിജെപിയിൽ സി.കൃഷ്ണകുമാറിനാണ് സാധ്യത. ശോഭാ സുരേന്ദ്രന്റെ പേരുമുണ്ട്.




