പള്ളിത്തോട്ടം: വീടുകയറി ആക്രമണം നടത്തിയ പ്രതി പിടിയിലായി. തങ്കശ്ശേരി, ബോണോവിസ്റ്റയിൽ ജെഫേഴ്‌സൺ (49) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഭാര്യ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി, ഭാര്യയെ അസഭ്യം പറയുകയും കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയുടെ മാതാവിനെയും മകനെയും ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. യുവതി പോലീസിനെ വിവരം വിളിച്ചറിയച്ചതിനെ തുടർന്ന് പള്ളിത്തോട്ടം പോലീസ് സംഭവ സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏറെനാളായി പ്രതിയും ഭാര്യയും പിണങ്ങി കഴിഞ്ഞു വരുകയായിരുന്നു. കൊലപാതക കേസിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഇയാൾ. പള്ളിത്തോട്ടം ഇൻസ്‌പെക്ടർ ഷെഫീക്കിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ റെനോൾസ്, ഹരികുമാർ, കൃഷ്ണകുമാർ, എ.എസ്.ഐ അനിൽകുമാർ, എസ്.സിപിഒ ശ്രീകുമാർ, സിപിഒ മാരായ ദീപക്, നിയാസ്, സക്കീർ എന്നിവിരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.




