ഓച്ചിറ:വിവാഹ വാഗ്ദാനം നൽകി പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഢിപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. തിരുവനന്തപുരം വിതുരയിൽ തോട്ടുമുക്ക് മക്ക ഹൗസിൽ ജഹാംഗീർ മകൻ 21 വയസ്സുളള ജഹാസ് ആണ് ഓച്ചിറ പോലീസിന്റെ പിടിയിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി എറണാകുളത്തെ ഒരു ലോഡ്ജിൽ എത്തിച്ച് ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നു. 15-ാം തീയതി വെള്ളിയാഴ്ച പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് ഓച്ചിറ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ പെൺകുട്ടിയെ അന്വേഷിച്ചു വരവെയാണ് പാലക്കാട് നിന്നും പെൺകുട്ടിയെ ജഹാസിനൊപ്പം കണ്ടെത്തിയത്. പാലക്കാട് നിന്നും പെൺകുട്ടിയെ ബാംഗ്ലൂരിലേക്ക് കടത്തിക്കൊണ്ടു പോകാനിരിക്കവെയാണ് പ്രതി പോലീസിന്റെ പിടിയിലായത്. ഓച്ചിറ പോലീസ് ഇൻസ്‌പെക്ടർ സുജാതൻ പിളളയുടെ നേതൃത്വത്തിൽ എസ്.ഐ നിയാസ്, എസ്.സി.പി.ഒ അനു, എന്നിവരാണ് പാലക്കാടു നിന്നും പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.




