കൊട്ടാരക്കര : അഞ്ചൽ ചന്തമുക്കിന് സമീപമുള്ള അറഫാ ചിക്കൻ സ്റ്റോളിൽ ജോലി നോക്കി വന്നിരുന്ന ആസ്സാം സ്വദേശിയായ 26 വയസ്സുള്ള ജലാലുദ്ദീനെ വെട്ടി കൊന്ന കേസിൽ ആസ്സാം സ്വദേശിയായ 24 വയസ്സുള്ള അബ്‌ദുൾ അലിയെ (165 Dakhiwpat Road, New Mazjid, Madya Sialwari, Managial, Chottohaibor, Mangon. Assam) ജീവപര്യന്തം കഠിന തടവിനും പിഴയടക്കുന്നതിനും ശിക്ഷിച്ചുകൊണ്ട് കൊല്ലം ഒരു ലക്ഷം രൂപ ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്‌ജി പി.എൻ. വിനോദ് ഉത്തരവായി.
അഞ്ചൽ സ്വദേശിയായ അലിയാരുകുഞ്ഞ് നടത്തുന്ന ചിക്കൻ സ്റ്റോളിലെ ജോലിക്കാരായിരുന്നു പ്രതിയും കൊല്ലപ്പെട്ട ജലാലുദ്ദീനും ഇവരും മറ്റ് അന്യസംസ്ഥാന തൊഴിലാളികളും ചിക്കൻ സ്റ്റോളിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു താമസം. പ്രതി കൂടുതൽ സമയം മൊബൈൽ നോക്കിയിരിക്കുന്നത് ജലാലുദ്ദീൻ ചോദ്യം ചെയ്‌തതിലുള്ള വിരോധം നിമിത്തം 05.02.2020 ന് പുലർച്ചെ 5.00 മണിക്ക് കോഴിയെ വെട്ടുന്ന വെട്ടുകത്തി കൊണ്ട് ജലാലുദ്ദീനെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ദേഹമാസകലം 43 ഓളം വെട്ടുകളേറ്റുണ്ടായ പരിക്കുകളുടെ കാഠിന്യത്താൽ സംഭവ സ്ഥലത്ത് വെച്ച് ജലാലുദ്ദീൻ മരണപ്പെടുകയായിരുന്നു. നിലവിളി കേട്ടുണർന്ന മറ്റ് അന്യസംസ്ഥാന തൊഴിലാളികളെ വെട്ടാൻ ശ്രമിച്ചെങ്കിലും അവർ ഓടി രക്ഷപെടുകയായിരുന്നു. വെട്ടികൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൻ്റെ ദൃശ്യങ്ങൾ പകർത്തിയ പ്രതി സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ലൈക്കിയിൽ വീഡിയോ ഷെയർ ചെയ്യുകയും ചെയ്‌തു. കൊലയ്ക്ക് ശേഷം കഴുത്ത് അറുത്ത് പ്രതി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷികളായ ആസ്സാം സ്വദേശികളായ രണ്ട് സാക്ഷികൾ കോടതിയിൽ സംഭവത്തെ കുറിച്ച് മൊഴി നൽകി. അഞ്ചൽ പോലീസ് ഇൻസ്പെക്‌ടർ സി. എൽ. സുധീർ അന്വേഷിച്ച് കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിസിൻ.ജി.മുണ്ടക്കൽ ഹാജരായി. പ്രോസിക്യൂഷൻ സഹായി ആയി WCPO പി. എസ് ദീപ്‌തിയും. പരിഭാഷകനായി അഡ്വ.ഷൈൻ മൺട്രോതുരുത്തും ഉണ്ടായിരുന്നു.




