പാലക്കാട്: കോൺഗ്രസ് ദേശീയ നേതാവ് ദീപാദാസ് മുൻഷിയുമായി രണ്ടു ദിവസം മുൻപ് പാലക്കാട് വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടിയിൽ ചേരാൻ സന്ദീപ് സമ്മതം അറിയിച്ചതെന്നാണ് സൂചന.ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന യുവനേതാവ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സന്ദീപ് വാര്യരെ മുൻനിർത്തി കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കം, മണ്ഡലത്തിൽ ബിജെപിയുടെ സാധ്യതയെ കാര്യമായി ബാധിക്കുo.പാലക്കാട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കളും സന്ദീപ് വാര്യരും പാർട്ടി മാറ്റ പ്രഖ്യാപനം നടത്തിയത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠനും ദീപാദാസ് മുൻഷിയും അടക്കമുള്ള നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വെറുപ്പും വിദ്വേഷവും മാത്രം ഉത്പാദിപ്പിക്കുന്ന ഒരു ഫാക്റ്ററിയിൽ ഇത്രയും കാലം ജോലി ചെയ്തതിൽ ജാള്യതയുണ്ടെന്ന് സന്ദീപ് വാര്യർ. ഇനി സ്നേഹത്തിന്‍റെ കടയിൽ മെംബർഷിപ്പ് എടുക്കാനാണ് തന്‍റെ തീരുമാനമെന്നും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതിനെക്കുറിച്ച് സന്ദീപ് വാര്യർ വ്യക്തമാക്കി.
സിപിഎം – ബിജെപി ഒത്തുകളിയെ എതിർത്തതാണ് ബിജെപിയിൽ താൻ ചവിട്ടിമെതിക്കപ്പെടാൻ കാരണമായതെന്നും സന്ദീപ് വാര്യർ ആരോപിച്ചു. അവിടെ അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ജനാധിപത്യവിരുദ്ധമായ സംവിധാനമാണ് ബിജെപിയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




