കൊല്ലം:അഷ്ടമുടിയിലെ നീരൊഴുക്കിന് തടസ്സമാകുന്ന വിധത്തിൽ മാലിന്യങ്ങൾ കുമിഞ്ഞു കൂടിയ കണ്ടൽവനങ്ങൾ മാറ്റി സ്ഥാപിക്കാൻ ജില്ലാ കളക്ടർ എൻ ദേവിദാസ് റിപ്പോർട്ട് തേടി. കേരള തീരദേശ വികസന കോർപറേഷൻ, ജലസേചനം, ഫോറസ്ററ് എന്നീ വകുപ്പുകൾ സംയുക്തമായി പഠനറിപ്പോർട്ട് നൽകുന്നതിന് അനുസരിച്ച് കണ്ടൽവനങ്ങൾ മാറ്റിസ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തീരദേശ വികസന കോർപറേഷന്റെ കായൽ ശുചീകരണ പ്രവർത്തനങ്ങൾക്കും കായലിലേക്കുള്ള നീരൊഴുക്കിനും വിഘാതമായി നിൽക്കുന്ന കണ്ടൽവനങ്ങൾ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായലിലും കണ്ടൽക്കാടിലും അടിഞ്ഞു കൂടിയിരിക്കുന്ന മാലിന്യം വിവിധ വകുപ്പുകൾ സമയബന്ധിതമായി നീക്കം ചെയ്യണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് യോഗത്തിൽ ആവശ്യപ്പെട്ടു. തീരദേശ വികസന കോർപറേഷൻ, പൊതുമരാമത്ത്, ജലസേചനം, ഫോറസ്ററ്, ഫിഷറീസ്, ശാസ്ത്ര സാഹിത്യ പരിഷത്ത് എന്നിവയുടെ പ്രതിനിധികളും , പരിസ്ഥിതി പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.




