കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും ബുള്ളറ്റ് വാഹനം മോഷ്ടിച്ചെടുത്ത പ്രതി പോലീസിന്റെ പിടിയിലായി. ബുള്ളറ്റ് വാഹനങ്ങൾ മോഷ്ടിക്കുന്നതിൽ വിദഗ്ധനായ കൊല്ലം തേവള്ളി ഫൈസൽ മൻസിലിൽ സൈഫുദ്ദീൻ മകൻ ഫൈസൽ(35) ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആദിനാട് പുത്തൻചന്ത സ്വദേശി സലീമിന്റെ വാഹനമാണ് ഇയാൾ മോഷ്ടിച്ചെടുത്തത്. ഒക്‌ടോബർ മാസം 21 ആം തീയതി കരുനാഗപ്പള്ളി ബസ് സ്റ്റാൻഡിന് സമീപത്തായി സലീം പൂട്ടി സുക്ഷിച്ചിരുന്ന വാഹനം ഇയാൾ മോഷ്ടിച്ചെടുക്കുകയായിരുന്നു. സലീമിന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം അന്വേഷണം ആരംഭിച്ച കരുനാഗപ്പള്ളി പോലീസ് സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചെങ്കിലും പ്രതിയിലേക്ക് നയിക്കുന്ന വ്യക്തമായ തെളിവുകൾ ഒന്നും ലഭിച്ചിരുന്നില്ല. തുടർന്ന് സമീപ ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതോടെ തിരുവനന്തപുരം ഭാഗത്ത് മോഷ്ടിക്കപ്പെട്ട വാഹനം എത്തിയിട്ടുള്ളതായ് വിവരം ലഭിച്ചു. തുടർന്ന് പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വ്യക്തമായ ചിത്രം ലഭിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബുള്ളറ്റ് വാഹനങ്ങൾ മോഷ്ടിക്കുന്നതിൽ വിദഗ്ധനായ ഇയാൾക്കെതിരെ മുമ്പും സമാനമായ കുറ്റകൃത്യത്തിന് കരുനാഗപ്പള്ളിയിലും ശൂരനാട് പോലീസ് സ്റ്റേഷനിലും കേസുകൾ രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജു വിയുടെ നേതൃത്വത്തിൽ എസ്.ഐ മാരായ ഷെമീർ, കണ്ണൻ, ഷാജിമോൻ, പ്രകാശ്, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ് കുമാർ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.




