തിരുവനന്തപുരം: നിയമവിരുദ്ധമായി കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി തുടരുന്ന കെ ആർ രാജനെ കാർഷിക കടാശ്വാസ കമ്മീഷൻ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എൻ സി പി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് ആട്ടുകാൽ അജി ഗവർണ്ണർക്കും, ചീഫ് സെക്രട്ടറിക്കും, കാർഷിക കടാശ്വാസ കമ്മീഷൻ എം ഡി ക്കും പരാതി നൽകി.
2006 ലെ കോൺഫ്ലിക്റ്റ് ഓഫ് ഇൻ്ററസ്റ്റ് ആൻഡ് പബ്ലിക് സർവ്വൻ്റ് സ്റ്റാറ്റസ് അണ്ടർ സെക്ഷൻ 18 പ്രകാരവും, 2004 ലെ ഹൈക്കോടതി മാർഗ്ഗ നിർദ്ദേശമനുസരിച്ചും, ഒരു കമ്മീഷൻ അംഗത്തിന് രാഷ്ട്രീയ പാർട്ടിയിൽ അംഗമായി തുടരുന്നതും, പ്രവർത്തിക്കുന്നതും നിയമവിരുദ്ധമായതിനാൽ കാർഷിക കടാശ്വാസ കമ്മീഷൻ ചട്ടം 20 പ്രകാരം കെ ആർ രാജനെ കമ്മീഷൻ അംഗത്വത്തിൽ നിന്ന് ഉടനെ നീക്കം ചെയ്യണമെന്ന് പരാതിയിൽ ആട്ടുകാൽ അജി ആവശ്യപ്പെട്ടു.
എൻ സി പി എസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന രാജൻ 2024 സെപ്തംബർ 13 നാണ് കേരള സംസ്ഥാന കാർഷിക കടാശ്വാസ കമ്മീഷൻ അംഗമായി നിയമിതനായത്. എന്നാൽ കമ്മീഷൻ അംഗമായി ചുമതല ഏറ്റെടുത്തതിനു ശേഷവും രാജൻ പാർട്ടി സ്ഥാനം രാജിവക്കാനോ സംഘടനാ പ്രവർത്തനങ്ങൾ നിർത്തിവക്കാനോ ഇന്നേ ദിവസം വരെ തയ്യാറായിട്ടില്ല. കാർഷിക കടാശ്വാസ അംഗമായി ചുമതല ഏറ്റെടുത്തതിനു ശേഷവും, വിവിധ പാർട്ടി പരിപാടികളിൽ പങ്കെടുത്തതിൻ്റെ തെളിവുകളും, രാജൻ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന അധികാരമുപയോഗിച്ച് ഒപ്പിട്ട നിരവധി കത്തുകളും പരാതി ക്കൊപ്പം തെളിവായി നൽകിയിട്ടുണ്ട്.ഇത് നിയമ വിരുദ്ധവും, നിയമങ്ങളോടുള്ള വെല്ലുവിളിയുമാണ്. സർക്കാർ നിയമങ്ങളും ചട്ടങ്ങളും വ്യക്തമായി അറിയാവുന്ന അഭിഭാഷകൻ കൂടിയായ രാജൻ നിയമം മനപൂർവ്വം ലംഘിക്കുന്നതാണന്നും, അഭിഭാഷകർ തന്നെ നിയമം ലംഘിക്കുന്നതിനാലും, സർക്കാരിൻ്റെ ഭാഗമായി പ്രതിഭലം പറ്റുന്നതിനാലും രാജൻ്റെ സന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബാർ കൗൺസിലിനും പരാതി നൽകിയതായി അജി അറിയിച്ചു.
കെ ആർ രാജനെ കമ്മീഷൻ സ്ഥാനത്തു നിന്ന് നീക്കാനുള്ള നടപടി ഉടനടി ചെയ്തില്ലങ്കിൽ നിയമവിരുദ്ധമായി കെ ആർ രാജനെ സംരക്ഷിക്കുന്ന ഉത്തരവാദിത്വപ്പെട്ട സർക്കാർ അധികാരികളെ പ്രതിചേർത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും അജി അറിയിച്ചു.




