15 June 2026
സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്കും: കേരള എൻ ജി ഒ അസോസിയേഷന്‍.

പുനലൂർ:തൊഴിലാളി വര്‍ഗ്ഗത്തിന്റെ സംരക്ഷകര്‍ എന്ന് സ്വയം അവകാശപ്പെടുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശങ്ങൾ നിഷേധിച്ച് സിവിൽ സര്‍വ്വീസിനെ തകര്‍ക്കുകയാണെന്ന് കേരള എൻ ജി ഒ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം .എച്ച്.നിസാം.
ജീവനക്കാര്‍ക്ക് ഏഴ് ഗഡു ക്ഷാമബത്ത കൂടിശ്ശികയാണ്. കഴിഞ്ഞ അഞ്ച് വർഷമായിട്ട് ലീവ് സറണ്ടർ നൽകുന്നില്ല. 2019 ലെ ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നാളിതുവരെ നല്‍കിയിട്ടില്ല. 12-ാം ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിക്കുന്ന നടപടികൾ ആരംഭിച്ചിട്ടില്ല. മെഡിസെപ്പിന്റെ പേരിൽ 6000/- രൂപ വിഹിതമായി പിടിക്കുകയും ആ പദ്ധതിയിൽ ആശുപത്രികൾ ഒന്നും സഹകരിക്കാതിരിക്കുകയും, ഉണ്ടായിരുന്ന ആശുപത്രികൾ ചികിത്സ നിഷേധിക്കുന്ന സാഹചര്യവും ആണ് നിലവിലുള്ളത്. ഭവന വായ്പ പദ്ധതി അട്ടിമറിച്ചു. പങ്കാളിത്ത പെൻഷൻ പുന:പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലൂടെ വാഗ്ദാനം നടത്തി രണ്ട് തവണ അധികാരത്തിൽ വന്നിട്ടും നാളിതുവരെ അത് നടപ്പിലാക്കുവാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് അതി രൂക്ഷമായ വിലക്കയറ്റം ആണ് നിലനില്ക്കുന്നത്. ക്ലിപ്ത വരുമാനക്കാരായ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും വിലക്കയറ്റത്തെ സമീകരിക്കാൻ ക്ഷാമബത്ത ലഭിക്കാത്തത് മൂലം വളരെയധികം ബുദ്ധിമുട്ടാണ് നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. SETO സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം കേരള എൻ ജി ഒ അസോസിയേഷൻ പുനലൂർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വാഹന പ്രചരണ ജാഥ പുനലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷൻ പുനലൂര്‍ ബ്രാഞ്ച് പ്രസിഡന്റ് കെ.ഷറഫുദ്ദീന്‍ അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം റോണി മുഞ്ഞനാട്ട്, സെറ്റോ പത്തനാപുരം താലൂക്ക് ചെയര്‍മാന്‍ ടി.ശ്രീകുമാർ, അസോസിയേഷൻ പത്തനാപുരം ബ്രാഞ്ച് പ്രസിഡന്റ് ജോൺ തങ്കച്ചന്‍, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബിജു ഐക്കരക്കോണം, കൃഷ്ണകുമാർ, നാസര്‍ കുളത്തൂപ്പുഴ, വിനോദ് എം.ബി, അരുണ്‍ കുമാർ സി, ലാലു എസ് എല്‍, ബൈജു ജെ.കെ, ബിബിന്‍ ബി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു…

Leave a Reply

Your email address will not be published. Required fields are marked *