Kerala Latest News India News Local News Kollam News

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.

ദുരന്തത്തിൽ അടിയന്തര അധിക സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിന് മെമ്മോറാണ്ടം സമർപ്പിച്ചിരുന്നു. അതിൽ വിവിധ വിഷയങ്ങൾക്ക് ആവശ്യമായ ചെലവിന്റെ പ്രാഥമിക കണക്കുകൾ വ്യക്‌തമാക്കിയിട്ടുണ്ട്. എന്നാൽ ആ കണക്കുകളെ, ദുരന്തമേഖലയിൽ ചെലവഴിച്ച തുക എന്ന തരത്തിലാണ് മാധ്യമങ്ങൾ ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ഇത് അവാസ്തവമാണ്.
ദേശീയ ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി തയ്യാറാക്കിയ മെമ്മോറാണ്ടത്തിലെ ആവശ്യങ്ങളെയാണ് ഇങ്ങനെ തെറ്റായി അവതരിപ്പിക്കുന്നത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസഹായം നേടാനുള്ള സംസ്ഥാനസർക്കാരിന്റെ ശ്രമങ്ങൾക്ക് തുരങ്കം വെക്കുന്ന സമീപനമാണ് ഇത്. മാനദണ്ഡമനുസരിച്ച് പ്രതീക്ഷിത ചെലവുകളും വരാനിരിക്കുന്ന അധിക ചെലവുകളും അടക്കം ഉൾപ്പെടുത്തി കേന്ദ്ര സർക്കാറിന് സമർപ്പിച്ച മെമ്മോറാണ്ടമാണ് ബഹു.ഹൈക്കോടതിയിൽ നൽകിയത്. ആ മെമ്മോറാണ്ടത്തെ ഉദ്ധരിച്ചുകൊണ്ട് തെറ്റായ രീതിയിൽ സംസ്ഥാന സർക്കാർ കണക്കുകളും ബില്ലുകളും പെരിപ്പിച്ചു കാട്ടി എന്നും മറ്റുമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണ്. വയനാടിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനം ആവിഷ്കരിക്കുന്ന പ്രവർത്തനങ്ങളെ തകർക്കാൻ ഉദ്ദേശിച്ചുള്ളതാണ്.ദുരന്തബാധിതർക്ക് അർഹതപെട്ട സഹായം നിഷേധിക്കാനുള്ള ഗൂഢനീക്കമായി വേണം ഇതിനെ കാണുവാൻ.

ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട ഹർജിയിൽ ബഹു.ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിൽ കാര്യങ്ങള്‍ കൃത്യമായി വിശദീകരിക്കുന്നുണ്ട്. ഉത്തരവിന്റെ അഞ്ചാം പേജിൽ പറയുന്നത് ഇങ്ങനെയാണ്-

“ 3. Thereafter, the document goes on to provide an assessment of Response and Relief measures as per State Disaster Response Fund [SDRF] norms as follows:

“2. Assessment of Response and Relief as per SDRF norms”

അതായത് എസ്‍ ഡി ആര്‍ എഫ് മാനദണ്ഡമനുസരിച്ച് തയ്യാറാക്കിയ അസസ്മെന്റ്
ചൂരല്‍മല ദുരന്തത്തില്‍ ആകെ ചെലവഴിച്ച തുകയോ, നഷ്ടമോ അല്ല. കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ ദുരന്ത നിവാരണ നിയമം അനുസരിച്ച് കേരളത്തിന് ക്ലയിം ചെയ്യാവുന്ന തുകയുടെ ഏകദേശ കണക്കാണ് എന്നാണ്.

മെമ്മറോണ്ടം എന്നത് ഒരു ദുരന്തഘട്ടത്തിൽ അടിയന്തര സഹായത്തിനായി പ്രാഥമിക കണക്കുകളുടെയും തുടർന്ന് കൊണ്ടിരിക്കുന്ന രക്ഷാപ്രവർത്തനമുൾപ്പെടെയുള്ള ചെലവുകൾ സംബന്ധിച്ചുള്ള പ്രതീക്ഷിത കണക്കുകളുടെയും അടിസ്ഥാനത്തിൽ തയ്യാറാക്കി സമർപ്പിക്കുന്നതാണ്. ഇത് ചിലവഴിച്ച തുകയുടെ കണക്കുകൾ അല്ല. മറിച്ച് ദുരന്തമുണ്ടായ പ്രദേശത്തെ രക്ഷപ്രവർത്തനവും പുനരധിവാസവും ഉൾപ്പെടെ മുന്നിൽ കണ്ട് തയ്യാറാക്കുന്ന നിവേദനമാണ്.

വസ്തുത ഇതായിരിക്കെ തെറ്റായ വാർത്ത നൽകിയ മാധ്യമങ്ങൾ അത് തിരുത്തുവാൻ തയ്യാറാകണം.

ദുരിതാശ്വാസത്തിന് വേണ്ടിവരുന്ന ബാധ്യത ഓരോ ഇനത്തിലായി ഉൾപ്പെടുത്തി മൊത്തം ചെലവ് കണക്കാക്കിയതിനെ അതത് വിഭാഗത്തിൽ ചിലവഴിച്ച തുക എന്ന നിലയ്ക്ക് പ്രചരിപ്പിക്കയാണ്.

വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ റവന്യു മന്ത്രി കെ രാജനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷും ഇതിന്റെ യാഥാർത്ഥ്യം വ്യക്തമാക്കി പ്രതികരിച്ചു. എങ്കിലും വ്യാജ പ്രചാരണം തുടർന്നു.

ചീഫ് സെക്രട്ടറി ശാരദാ മുരളീധരനും ഇതു സംബന്ധിച്ച വിശദാംശങ്ങൾ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ അനുസരിച്ചാണ് പുനരധിവാസ പാക്കേജിനായി നിവേദനം സമര്‍പ്പിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ നിഷ്കർഷിക്കുന്ന നിബന്ധനകള്‍ പ്രകാരം എല്ലാ ഇനത്തിലുള്ള ചെലവുകളും പ്രത്യേകം ഉൾപ്പെടുത്താനാവില്ല. ശരിക്കുള്ള ചെലവുകള്‍ ഈ സമര്‍പ്പിച്ച തുകയേക്കാള്‍ വളരെ കൂടുതലാണ്. അതിനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മറ്റും കണ്ടെത്തേണ്ട സാഹചര്യമാണുള്ളത് എന്നും ചീഫ് സെക്രട്ടറി വിശദമാക്കി.

വീടുകളുടെ നാശനഷ്ടത്തിനും മറ്റും കേന്ദ്രം നല്‍കുന്ന ധനസഹായം ആവശ്യമായതിനെക്കാൾ കുറവാണ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് അനുവദനീയമായ കാര്യങ്ങളില്‍ പണച്ചെലവ് കൂട്ടിക്കാണിക്കുന്നത്. മോഡല്‍ ടൗണ്‍ഷിപ്പ്, പുനരധിവാസം പൂര്‍ത്തിയാവും വരെ ഇടക്കാല താമസമടക്കമുള്ളകാര്യങ്ങള്‍, നഷ്ടപരാഹാരം നല്‍കൽ എന്നിങ്ങനെ വന്‍ചെലവുള്ള ഏറെക്കാര്യങ്ങള്‍ മുന്നിലുണ്ട്. ഈ കണക്കുകള്‍ ഒരു പ്രൊജക്ഷന്‍ മാത്രമാണ്, ദുരന്തത്തിന്റെ പ്രാരംഭഘട്ടത്തിൽ തയ്യാറാക്കിയതാണ്. സാധാരണ പ്രകൃതിദുരന്ത കാലങ്ങളിലൊക്കെ സ്വീകരിച്ചു വരുന്ന മാതൃകയാണിതെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

 

വ്യാജപ്രചാരണം ആരെയാണ് സഹായിക്കുന്നത്
മന്ത്രി എം ബി രാജേഷിന്റെ കുറിപ്പ്

നമ്മളിൽ പലരും വീട് എടുത്തിട്ടുണ്ടാകും. അതെടുക്കും മുന്നേ ലോൺ കിട്ടാൻ ഒരു ബഡ്ജറ്റ് തയ്യാറാക്കി നമ്മൾ ബാങ്കിൽ കൊടുക്കും. ഇതാണ് എസ്ടിമേറ്റഡ് ബഡ്ജറ്റ്. അത് നമുക്ക് തോന്നുംപോലെ ഉണ്ടാക്കാൻ പറ്റില്ല. ആ ബഡ്ജറ്റ് തയ്യാറാക്കുന്നത് ഓരോ ഉൽപ്പന്നത്തിന്റെയും മാർക്കറ്റ് വില പരിഗണിച്ചും ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചുമാണ്. നാട്ടിൽ ഒരു വീട് എടുക്കാൻ സ്ക്വയർ ഫീറ്റിന് 2000-2500 വരെ വേണ്ടി വരും എന്ന് നമ്മൾ കണക്കാക്കുന്നത് അങ്ങനെയാണ്. ചിലപ്പോ അത്രയും തുക ചിലവാക്കില്ല. മറ്റു ചിലപ്പോ കൂടിയെന്നും വരാം. ഈ രീതിയിൽ ബാഡ്ജറ്റ് പ്രോജക്ഷൻ നടത്തുന്നത് എല്ലാ കാര്യത്തിലും ഉള്ളതാണ്.

ദുരന്തങ്ങൾ ഉണ്ടാകുമ്പോ നാശ നഷ്ട്ടങ്ങളും ആദ്യഘട്ടത്തിലെ ദുരിതാശ്വാസത്തിനും ചിലവാകുന്ന തുകയുടെ ബജറ്റ് എങ്ങനെയാണ് നമ്മൾ കണക്കാക്കുക?

അത് ദുരന്ത ബാധിതരായ ആളുകളുടെ എണ്ണവും അവർക്ക് സർക്കാർ പിന്തുണ വേണ്ട ദിവസങ്ങളുടെ എണ്ണവും പരിഗണിച്ചു ചില എമ്പിരിക്കൽ ഫോർമുല ഉപയോഗിച്ചാണ്. ഒരാൾക്ക് വസ്ത്രത്തിനു ഇത്ര പൈസ, പാത്രങ്ങൾക്ക് ഇത്ര പൈസ… അങ്ങനെ ഒരാൾക്ക് വേണ്ട തുകയും അതിൽ നിന്നും ആകെപേർക്ക് വേണ്ട തുകയും കണ്ടെത്തും.

ഇത് ചിലവാക്കിയ തുകയല്ല. പ്രോജക്ഷനാണ്. അതാണ് കോടതിയിൽ കൊടുത്തത്. ഇതും പൊക്കി പിടിച്ചു സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അമിതതുക ചിലവാക്കി എന്നും പറയുന്നവരുടെ ഉദ്ദേശം വേറെയാണ്.

(ഈകണക്ക് കേന്ദ്രത്തിന് കൊടുക്കാനാണ്. സംസ്ഥാന സർക്കാർ ഈ പൈസ മുഴുവൻ ചിലവാക്കിയിട്ടില്ല. നമുക്ക് ഫണ്ട് കിട്ടണമെങ്കിൽ ചിലവ് കാണിക്കണം പലപ്പോഴും ഇത്തരം സ്റ്റേറ്റ്മെൻ്റ് കൊടുക്കാത്തതുകൊണ്ടാണ് പലപ്പോഴും കേന്ദ്രം ഫണ്ട് തരാത്തത് എന്നു കൂടി നാം മനസ്സിലാക്കണം)


Discover more from News 12 India Malayalam

Subscribe to get the latest posts sent to your email.

Discover more from News 12 India Malayalam

Subscribe now to keep reading and get access to the full archive.

Continue reading