
ഡോ. അംബേദ്കർ ചിന്തകൾക്കെതിരെ ആർഎസ്എസ്- ബിജെപി ഭരണകൂടം അഴിച്ചുവിടുന്ന ആക്രമണത്തിനെതിരെ ജില്ലാ മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സിപിഐ ദേശീയ കൗൺസിൽ ആഹ്വാനം ചെയ്തിരിക്കുന്നു. മനുസ്മൃതിയുടെ അടിസ്ഥാനത്തിൽ ഭരണഘടന തന്നെ തിരുത്തി എഴുതാൻ ഇറങ്ങിപ്പുറപ്പെട്ടവരാണ് ബിജെപിക്കാർ. തങ്ങളുടെ ചാതുർ വർണ്യ രാഷ്ട്രീയം മറച്ചു പിടിക്കുവാൻ അവർ ചിലപ്പോൾ അംബേദ്കർ സ്നേഹത്തിന്‍റെ പൊയ്മുഖം അണിയാറുണ്ട്. അത് അഴിഞ്ഞ് വീഴുന്നതിനു സമാനമായിരുന്നു പാർലമെന്റിലെ ബിജെപിയുടെ പ്രകടനം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗം അംബേദ്കർ വിരോധത്തിന്റെയും ദളിത് വിദ്വോഷത്തിന്റെയും ഉറഞ്ഞുതുള്ളലായിരുന്നു. ഭരണഘടനാ രൂപീകരണത്തിന്റെ 75-ാം വർഷത്തിൽ ഭരണഘടനാ പ്രമാണങ്ങളെ തള്ളിപ്പറയുകയും അതിന്‍റെ ശില്പിയെ അപമാനിക്കുകയും ചെയ്ത അമിത് ഷാ രാജിവെക്കണമെന്നാണ് സിപിഐ നിലപാട്. രാജ്യവ്യാപകമായി ഡിസംബർ 21ന് നടക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കേരളത്തിലെ ജില്ലാ-മണ്ഡലം കേന്ദ്രങ്ങളിൽ നടക്കുന്ന പ്രതിഷേധ പരിപാടി വിജയിപ്പിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി ഘടകങ്ങളോട് ആഹ്വാനം ചെയ്തു




