14 June 2026
വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചു.

വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളിൽ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സർക്കാർ വഹിക്കും. പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക.

അപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്കുള്ള പ്രതിഫലം 5,000 രൂപയിൽ നിന്ന് വർധിപ്പിക്കുമെന്നും 2025 മാർച്ചോടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

അപകടത്തിൽപ്പെട്ടവർ മരിച്ചാൽ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഹിറ്റ് ആൻഡ് റൺ കേസുകളിൽ മരിച്ചവർക്ക് 2 ലക്ഷം രൂപയും നൽകുമെന്നും അ​ദ്ദേഹം പറഞ്ഞു.

റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനായി ബസുകൾക്കും ട്രക്കുകൾക്കും പുതിയ സാങ്കേതിക അധിഷ്ഠിത സംവിധാനങ്ങൾ അവതരിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ഡ്രൈവർമാർക്ക് ഉറക്കം വരാൻ സാധ്യതയുണ്ടെങ്കിൽ അവരെ അറിയിക്കാനുള്ള ഓഡിയോ വാണിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, മോശം സ്റ്റിയറിംഗ് നിയന്ത്രണം കണ്ടെത്തുമ്പോൾ ആക്റ്റിവേറ്റ് ചെയ്യുന്ന ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് സിസ്റ്റം എന്നിവയാണ് നിർബന്ധമാക്കുക.

കൊമേഴ്സ്യൽ ഡ്രൈവർമാർ പ്രതിദിനം എട്ട് മണിക്കൂറിൽ കൂടുതൽ ഡ്രൈവിംഗ് നടത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ആധാർ അധിഷ്ഠിതമായ സാങ്കേതിക വിദ്യ പരിഗണിക്കുന്നുണ്ടെന്ന് ഗഡ്കരി വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *