തിരുവനന്തപുരം:ഇന്ന് കമ്മൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ മുദ്രാവാക്യം വിളിയോടെ ചെങ്കൊടിഉയർത്തി. എം എൻ പ്രതിമ അനാശ്ചാദനം ചെയ്തു. ശിലാഫലകം തിരശ്ശീല നീക്കി ഔപചാരികമായി ഉൽഘാടനം ചെയ്തു.
പുതിയ കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ ഉൾക്കൊണ്ടുകൊണ്ടും പഴയ പ്രൗഢിയും പാരമ്പര്യവും നിലനിർത്തിക്കൊണ്ട് എം.എൻ.സ്മാരകം നവീകരിക്കണമെന്ന ആശയം പാർട്ടിയുടെ മുൻപിൽ അവതരിപ്പിക്കുകയും ആ നിർമ്മാണം തുടങ്ങിവച്ചത് മുൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ്. അദ്ദേഹത്തിന്റെ നാമധേയത്തിലാണ് നവീകരിച്ച എം.എൻ സ്മാരകത്തിലെ കൗൺസിൽ ഹാൾ.
കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികൾക്ക് സാക്ഷ്യം വഹിച്ച എം.എൻ സ്മാരകം പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായിരുന്നു. 1964-ന് ശേഷം സംസ്ഥാന കൗൺസിൽ ഓഫീസായി. പാർട്ടി ഓഫീസിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടത്തിന് ശ്രമിക്കുകയാണ് . കേരള രൂപീകരണത്തിന് മുമ്പ് മലബാറിലും കൊച്ചിയിലും തിരുവിതാംകൂറിലും കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രങ്ങൾ ആയിരുന്നു പ്രവർത്തിച്ചിരുന്നത്. പാർട്ടി ഓഫീസുകൾ പലയിടത്തും ഉണ്ടായിരുന്നെങ്കിലും പാർട്ടിക്ക് നേരെ ഉണ്ടായിരുന്ന നിരോധനങ്ങളും മർദ്ദന സംവിധാനങ്ങളും കാരണം കേന്ദ്രീകരിച്ച് ഒരു ഓഫീസ് പ്രവർത്തനം സാധ്യമല്ലായിരുന്നു.എന്ന് അദ്ദേഹം പറഞ്ഞു.ദേശീയ കൗൺസിൽ അംഗം ജീ ആർ അനിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന അസി. സെക്രട്ടറി പി.പി സുനീർ സ്വാഗതം ആശംസിച്ചു. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ പ്രകാശ് ബാബു,പി.സന്തോഷ് കുമാർ എം.പി, കെ.പി രാജേന്ദ്രൻ, സംസ്ഥാന അസി. സെക്രട്ടറി ഇ ചന്ദ്രശേഖരൻ എം.എൽ എ , മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു. കെ പ്രകാശ് ബാബു രചിച്ച് പ്രഭാത് ബുക്സ് പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ലഘുചരിത്രവും പാർട്ടി കോൺഗ്രസുകളും, ഡോ വളളിക്കാവ് മോഹൻദാസ് രചിച്ച വിപ്ലവ മുന്നേറ്റങ്ങൾ എന്നീ പുസ്തകളുടെ പ്രകാശനവും ബിനോയ് വിശ്വം നിർവ്വഹിച്ചു. മുതിർന്ന നേതാവും പ്രഭാത് ബുക്ക് ഹൗസ് ചെയർമാനുമായ സി ദിവാകരൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.




