15 June 2026
503 സ്വകാര്യ ബസ് പെർമിറ്റുകൂടി അനുവദിക്കാൻ തീരുമാനം. ഗതാഗത വകുപ്പ് നടത്തിയ ജനകീയ സദസ്സിൽ ഉയർന്ന നിർദേശങ്ങൾ പരിഗണിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം.

503 സ്വകാര്യ ബസ് പെർമിറ്റുകൂടി അനുവദിക്കാൻ തീരുമാനം. ഗതാഗത വകുപ്പ് നടത്തിയ ജനകീയ സദസ്സിൽ ഉയർന്ന നിർദേശങ്ങൾ പരിഗണിച്ച് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് (എസ്.ടി.എ.) തീരുമാനം. നിർദേശത്തിലുള്ള 28,146 കിലോമീറ്റർ പാതയിൽ 617 കിലോമീറ്ററിൽ നിലവിൽ ബസ് സർവീസ് ഇല്ല. മത്സരയോട്ടം ഒഴിവാക്കാൻ ഒരു പാതയിൽ രണ്ട് പെർമിറ്റാകും ആദ്യം അനുവദിക്കുക. ഒന്നിലധികം അപേക്ഷകർ ഉണ്ടെങ്കിൽ ലേലത്തിലൂടെ അവകാശിയെ നിശ്ചയിക്കും.
പുതിയ ബസുകൾക്കുമാത്രമാകും പെർമിറ്റ്. ജീവനക്കാർക്കും ബസ്സുടമയ്ക്കും ക്രിമിനൽ പശ്ചാത്തലമില്ലെന്ന പോലീസ് സാക്ഷ്യപത്രം നിർബന്ധമാക്കും. ജി.പി.എസ്., നിരീക്ഷണ ക്യാമറകൾ, ഡിജിറ്റൽ റൂട്ട് ബോർഡുകൾ, ജിയോ ഫെൻസിങ് സംവിധാനം, ഡിജിറ്റൽ ടിക്കറ്റ് മെഷീൻ, യാത്രക്കാർക്ക് കുടിവെള്ളം എന്നിവയുമുണ്ടാകണം. 5940 രൂപയാണ് പെർമിറ്റ് ഫീസ്. റൂട്ട് വിജ്ഞാപനം ഇറങ്ങിയശേഷം മോട്ടോർവാഹനവകുപ്പ് അപേക്ഷ ക്ഷണിക്കും.

ബസ് സർവീസ് നിർത്തിപ്പോയ റൂട്ടുകളും മാറ്റങ്ങളോടെ നിർദേശത്തിലുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് റൂട്ട് നിശ്ചയിക്കുന്നത്.
സ്വകാര്യബസുകൾക്ക് 1000 റൂട്ടുകൾ അനുവദിക്കാനായിരുന്നു തീരുമാനിച്ചതെങ്കിലും കെ.എസ്.ആർ.ടി.സി.ക്ക് പ്രതികൂലമാകാനിടയുള്ള നിർദേശങ്ങൾ അന്തിമഘട്ടത്തിൽ ഒഴിവാക്കുകയായിരുന്നു. വിവാദമാകാനിടയുള്ള തീരുമാനങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പിൻവലിച്ചതെന്നാണ് സൂചന.
കെ.എസ്.ആർ.ടി.സി.യുടെ കുത്തക പാതകളിലൂടെ അഞ്ചുകിലോമീറ്റർ കടന്നുപോകാൻ നിലവിൽ സ്വകാര്യ ബസുകൾക്ക് അനുമതിയുണ്ട്. യാത്രാക്ലേശം പരിഹരിക്കാനെന്ന പേരിൽ 17 കിലോമീറ്റർവരെ സ്വകാര്യബസുകൾക്ക് അനുമതി നൽകുംവിധം പുതിയ റൂട്ടുകൾക്ക് ശുപാർശയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *