31 May 2026
IMG-20250223-WA0016

തൃശൂര്‍: കഴിഞ്ഞ എട്ടരവര്‍ഷത്തിനിടെ കേരളത്തിന്റെ വികസനത്തിനായി കൊണ്ടുവന്ന ഒരു വന്‍കിട പദ്ധതിയെങ്കിലുമുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ഒ.യു ഒപ്പിട്ടാല്‍ വ്യവസായം വരുമോ. ആഗോള നിക്ഷേപകസംഗമം നടത്തുന്നത് നല്ലതാണ്. എന്നാല്‍ മുന്‍ നിക്ഷേപകസംഗമത്തിന്റെ ഭാഗമായി കേരളത്തില്‍ ഏത് പദ്ധതിയാണ് നടപ്പിലാക്കപ്പെട്ടത്. സാധാരണക്കാര്‍ക്കായി ഒരു ആനുകൂല്യവും പ്രഖ്യാപിക്കാന്‍ മനസ്സ് കാണിക്കാത്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരേയും അധ്യാപകരേയും പാടേ അവഗണിക്കുകയാണ്. ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമില്ലാത്ത സര്‍ക്കാരാണ് രാഷ്ട്രീയക്കാരായ പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും മുന്‍കാല പ്രാബല്യത്തോടെ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിച്ചത്. പാവപ്പെട്ടവരുടെ അത്താണിയായ കോടതിയെ സമീപിക്കുന്നതിനുള്ള ചെലവുകള്‍ പോലും ബജറ്റിലൂടെ വര്‍ദ്ധിപ്പിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവിനായി ശമ്പള കമ്മീഷനെ നിയമിക്കാന്‍ പോലും തയ്യാറാകുന്നില്ല. ലീവ് സറണ്ടര്‍ ആനുകൂല്യം നിര്‍ത്തലാക്കി. എ.കെ ആന്റണി സര്‍ക്കാര്‍ ലീവ് സറണ്ടര്‍ ആനുകൂല്യം കുറച്ചുദിവസത്തേയ്ക്ക് മാത്രം മാറ്റിവെച്ചപ്പോള്‍ 32 ദിവസം സമരം ചെയ്ത എന്‍.ജി.ഒ യൂണിയന്‍കാരും കെ.ജി.ഒ.എയ്ക്കാരും എവിടെപ്പോയെന്നും ചെന്നിത്തല ചോദിച്ചു. സംസ്ഥാന സെക്രട്ടറി എസ് ബിനോജ് അധ്യക്ഷത വഹിച്ചു. പി. രാമചന്ദ്രന്‍ സ്വാഗതവും പി.ജി പ്രകാശ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *