15 June 2026
നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും ജീവനക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള സ്ഥിരം തന്ത്രത്തിന്റെ ഭാഗo, സമര സമിതി

തിരുവനന്തപുരം:ഇന്ന് നിയമസഭയില്‍ ധനകാര്യ വകുപ്പ് മന്ത്രി നടത്തിയ പ്രസ്താവന യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്നും ജീവനക്കാരെ പൊതുസമൂഹത്തിന് മുന്നില്‍ ഒറ്റപ്പെടുത്തുന്നതിനുള്ള സ്ഥിരം തന്ത്രത്തിന്റെ ഭാഗമാണെന്നും അദ്ധ്യാപക-സര്‍വ്വീസ് സംഘടനാ സമരസമിതി ചെയര്‍മാന്‍ ഒ.കെ. ജയകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ ജയശ്ചന്ദ്രന്‍ കല്ലിംഗലും പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ പൊതു വേതനഘടന കേരളത്തിന്റെ മൂന്നിലൊന്ന് ആയിരിക്കെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ് ഇന്ന് ധനകാര്യവകുപ്പ് മന്ത്രി നടത്തിയത്. ജീവനക്കാര്‍ക്ക് ലഭ്യമാകേണ്ടതും  നിയമാനുസൃതമായ പ്രഖ്യാപിക്കപ്പെട്ടതുമായ 60000 കോടി രൂപയാണ് സര്‍ക്കാര്‍ പിടിച്ചു വച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാര്‍ കുടിശിക ഇനത്തിലും ഡിഫര്‍മെന്റിലൂടെ സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും വായ്പയായി എടുത്ത തുകയും തിരികെ നല്‍കി ഉത്തമ മാതൃക കാണിച്ച മുന്‍ ഗവണ്‍മെന്റിന്റെ നടപടിയെ വീണ്ടും ചൂണ്ടിക്കാട്ടി ജീവനക്കാര്‍ക്ക് അധിക ആനുകൂല്യം നല്‍കുന്നു എന്ന ധാരണ പരത്തുന്നതിനാണ് ഇന്നത്തെ നിയമസഭ പ്രസംഗത്തിലൂടെ അദ്ദേഹം ശ്രമിച്ചത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്ന ഇടതുപക്ഷ നയത്തെ തള്ളിപ്പറയുന്ന സമീപനമാണ് ഇന്ന് അദ്ദേഹം സ്വീകരിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.  പണിമുടക്കിന്റെ വിജയം ഉള്‍ക്കൊണ്ട് തെറ്റു തിരുത്തി ശരിയായ ധന മാനേജ്‌മെന്റിലൂടെ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും കവര്‍ന്നെടുത്ത വേതന ആനുകൂല്യങ്ങള്‍ അനുവദിക്കുവാന്‍ തയ്യാറാകണം. പഴയ പെന്‍ഷന്‍  പുനഃസ്ഥാപിക്കുന്നതിന് വീണ്ടും കമ്മറ്റിയെ നിയമിച്ച് തീരുമാനം നീട്ടി കൊണ്ടു പോകാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *