ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എനിക്ക് 19 വയസാണ്. അന്ന്, ഒരുപാട് സിനിമകള്‍ ചെയ്യുന്ന കൂട്ടത്തില്‍ ഒന്ന് എന്നേ കരുതിയിരുന്നുള്ളൂ. പക്ഷേ സിനിമ പുറത്തിറങ്ങിയ ശേഷമാണ് അതിന്റെ വില ഞാന്‍ തിരിച്ചറിയുന്നത്. എനിക്ക് അത്രമേല്‍ വലിയ സ്വീകാര്യതയും അംഗീകാരവുമാണ് മലയാള സിനിമയില്‍ ലഭിച്ചത്.
മോഹന്‍ലാല്‍ സാറാണ് ആ സിനിമയിലേക്ക് എന്നെ സജസ്റ്റ് ചെയ്തത്. ചിന്താവിഷ്ടയായ ശ്യാമളയില്‍ ഞാന്‍ ചെയ്തതെല്ലാം ശ്രീനി സാര്‍ പറഞ്ഞതുപ്രകാരമാണ്. അങ്ങനെയാണ് ആ വേഷം ശ്രദ്ധിക്കപ്പെട്ടത്. അതിന് അദ്ദേഹത്തോട് ഏറെ കടപ്പാടുണ്ട്. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ എനിക്ക് അത്രമാത്രം സ്വീകാര്യത കിട്ടാന്‍ കാരണം ശ്രീനി സാറാണ്. അത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ല.
എനിക്ക് ദൈവത്തോടും അദ്ദേഹത്തോടും അതിന് ഏറെ നന്ദിയുണ്ട്. അദ്ദേഹത്തിന് എന്നും എന്റെ ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. ശ്യാമളയ്ക്കുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് ‘നഗരവാരിധി നടുവില്‍ ഞാന്‍’എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോഴാണ് അദ്ദേഹത്തെ വീണ്ടും കാണുന്നത്.
ശ്യാമളയില്‍ ഒരുമിച്ചുണ്ടായിരുന്നതിനേക്കാളും നഗരവാരിധി ചെയ്യുമ്ബോഴാണ് അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയുന്നതും മനസ്സിലാക്കിയതും. എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു കുടുംബാംഗം പോലെയായി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഏറെ വേദനയുണ്ട്. എന്നെ സംബന്ധിച്ച് ജീവിതത്തില്‍ അത്രമേല്‍ പ്രധാനപ്പെട്ട വ്യക്തിയായിരുന്നു’ – സംഗീത
കടപ്പാട് സോഷ്യൽ മീഡിയാ.




