നവീകരിച്ച എം എൻ സ്മാരകത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന ഓഫീസ് വീണ്ടും പ്രവർത്തനം തുടങ്ങുകയാണ് 2024 ഡിസംബർ 26-ാം തീയതി, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രൂപീകരണദിനത്തിൽ നടക്കുന്ന ലളിതമായ ചടങ്ങുകളിലേക്ക് നിങ്ങളെയെല്ലാം ക്ഷണിക്കുമ്പോൾ അതിരറ്റ ആഹ്ലാദമാണ് കേരളത്തിലെ പാർട്ടി പ്രവർത്തകർക്ക് ഉള്ളത്. 2023 ഡിസംബർ 8 ന് നമ്മെ വിട്ടുപിരിഞ്ഞ സഖാവ് കാനം രാജേന്ദ്രൻ മനസ്സിൽ സൂക്ഷിച്ച സ്വപ്നമായിരുന്നു ഇത്.
1950 കളുടെ ഒടുവിൽ നിർമാണം ആരംഭിച്ച് 1962 സെപ്തംബറിൽ പൂർത്തീകരിക്കപ്പെട്ട പാർട്ടി ആസ്ഥാനം കേരള ചരിത്രത്തിലെ സുപ്രധാനമായ ഒട്ടേറെ ചർച്ചകളുടെയും തീരുമാനങ്ങളുടെയും വേദിയായിരുന്നു.1957 ൽ ലോകം ശ്രദ്ധിച്ച കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ പിറവി കൊണ്ടത് സിപിഐ യുടെ ഓഫീസിൽ നടന്ന ഗഹനമായ ചർച്ചകളിലൂടെയാണ്.ആ സർക്കാരിൻ്റെ ശില്പിയായ സ: എം എൻ ഗോവിന്ദൻ നായരുടെ നിര്യാണത്തെ (1984 നവംബർ 27) തുടർന്ന് 1985 ലാണ് പാർട്ടി ആസ്ഥാന മന്ദിരത്തിന് ‘എം എൻ സ്മാരകം’ എന്ന് സ: സി രാജേശ്വരറാവു നാമകരണം ചെയ്തത്. കേരള രാഷ്ട്രീയത്തിൻ്റെ എല്ലാ ഗതിവിഗതികളിലും ഇടതുപക്ഷ മുന്നേറ്റത്തിന്റെ ജാജ്വല്യമായ ചരിത്രത്തിലും എം എൻ സ്മാരകം തലയെടുപ്പോടെ നിലകൊണ്ടു.
പുതിയ കാലത്തിൻ്റെ രാഷ്ട്രീയ – സാങ്കേതിക ആവശ്യങ്ങൾക്ക് ഒത്തവിധം എം എൻ സ്മാരകം നവീകരിക്കപ്പെടുമ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി വളർച്ചയുടെ ഒരു പുതിയ ഘട്ടത്തിലേക്ക് കാൽവയ്ക്കുകയാണ്. അഭിമാനവും ആഹ്ലാദവും നിറയുന്ന ഈ സന്ദർഭത്തിൽ നിങ്ങളെല്ലാവരും ഞങ്ങളോടൊപ്പം ഉണ്ടാകണമെന്ന് അതിയായി ആഗ്രഹിക്കുന്നു. ഡിസംബർ 26ന് രാവിലെ 10.30 ന് എം എൻ സ്മാരക സമുച്ചയത്തിൽ നമുക്കെല്ലാം ഒത്തു കൂടാം.




