സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ ക്യാമ്പയ്നു ഫെബ്രുവരി 12 ന് ആലുവയിൽ തുടക്കം.
ജീവിതാന്ത്യത്തിൽ ഐ.സി.യുവിലും വെൻ്റിലേറ്ററിലും പ്രവേശിപ്പിച്ച് ശരീരമാസകലം ട്യൂബുകൾ ഘടിപ്പിച്ച് ഉറ്റവരിൽ നിന്നകറ്റി കഷ്ടപ്പെടുത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്. അന്തസ്സോടെ മരിക്കുക എന്നത് മുതിർന്ന പൗരന്മാരുടെ അവകാശമാണ്. അതിനു വേണ്ടി അന്ത്യകാലത്ത് തങ്ങൾക്കു കിട്ടേണ്ട ആശുപത്രി പരിചരണത്തെപ്പറ്റി ആരോഗ്യത്തോടെ ഇരിക്കുമ്പോൾ മുൻകൂർ നിർദേശങ്ങളുൾപ്പെടുത്തി ലിവിംഗ് വിൽ തയ്യാറാക്കി ബന്ധപ്പെട്ടവരെ ഏല്പിക്കാം. സുപ്രീം കോടതി ഇതിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് ക്യാമ്പയ്നായി ഏറ്റെടുത്ത് ജനങ്ങളിലെത്തിക്കുവാൻ സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഫെബ്രുവരി 12 ന് മുൻ മന്ത്രി ശ്രീ. മുല്ലക്കര രത്നാകരൻ ആലുവ ഫെഡറൽ ബാങ്ക് ഓഫീസേഴ്സ് ഹാളിൽ നിർവഹിക്കും.
കേരള ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. സി.എസ്.മോഹിത്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടത്ത്, ആലുവ മുൻസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ഹെൽപ് എജ് ഇന്ത്യ സംസ്ഥാന മേധാവി ബിജു മാത്യു തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും ലിവിംഗ് വിൽ ബോധവല്ക്കരണവും വിൽപത്രം സ്വീകരിക്കാൻ കൗണ്ടറുകളും തുറക്കണമെന്ന് സംസ്ഥാന ക്കമിറ്റി ആവശ്യപ്പെട്ടു യോഗത്തിൽ പ്രസിഡൻ്റ് എൻ. അനന്തകൃഷ്ണൻ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എസ്.ഹനീഫാ റാവുത്തർ റിപ്പോർട്ട് അവതരിപ്പിച്ചു.




