6 July 2026
സൗകര്യങ്ങളിൽ സംതൃപ്തരെന്ന് തീർത്ഥാടകർ.മികച്ച റോഡും ഇരിപ്പിടങ്ങളും കൂടുതൽ വെള്ളം വിതരണ കേന്ദ്രങ്ങളും നല്ല മാറ്റം.

ശബരിമലയിൽ തിരക്ക് വർധിക്കുമ്പോഴും അധികൃതർ ഒരുക്കിയ സൗകര്യങ്ങളിൽ
സംതൃപ്തരെന്ന്
തീർത്ഥാടകർ.

മികച്ച രീതിയിൽ നവീകരിച്ച
റോഡ്, മല കയറി തളർന്ന അയ്യപ്പന്മാർക്ക് വിശ്രമിക്കാൻ വഴിയിൽ ഉടനീളം ഒരുക്കിയ ബെഞ്ചുകൾ,
ഔഷധ മരുന്ന് വിതരണത്തിന് കൂടുതൽ പോയിന്റുകൾ, നടപ്പന്തലിൽ
ലഭ്യമായ പൈപ്പ് വഴിയുള്ള ചുക്കുവെള്ളം, ബിസ്ക്കറ്റ് വിതരണം,
കൊച്ചുകുട്ടികൾ
വഴി തെറ്റാതിരിക്കാൻ അവരുടെ കയ്യിൽ ഘടിപ്പിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറും പേരും എഴുതിയ ബാന്റ്,
സന്നിധാനത്തെ വിവിധ വഴികളും സഹായ കേന്ദ്രങ്ങളും മറ്റും വ്യക്തമായി അറിയാനായി പോലീസ് ഒരുക്കിയ ക്യുആർ കോഡ് സൗകര്യം, ജില്ലാ ഭരണകൂടം ഒരുക്കിയ സ്വാമി ചാറ്റ്ബോക്സ്
എന്നിങ്ങനെ ഇത്തവണത്തെ പുതിയ സൗകര്യങ്ങൾ ഏറെ സഹായകരമാണെന്ന് തീർത്ഥാടകർ ഒരേ സ്വരത്തിൽ പറയുന്നു.

20 വർഷമായി മുടങ്ങാതെ ശബരിമലയിലെത്തുന്ന കർണാടക, ചാമരാജനഗർ സ്വദേശി 52-കാരനായ മല്ലേഷിന്റെ അഭിപ്രായത്തിൽ ഏറ്റവും സുഗമമായ ദർശനം സാധ്യമായത് ഇക്കുറിയാണ്.
തിരക്ക് കൂടിയിട്ടും സുഖദർശനം സാധ്യമാക്കിയത് വലിയ നേട്ടമാണെന്ന്
അദ്ദേഹം പറഞ്ഞു.

പോലീസും മറ്റു സേനാംഗങ്ങളും വളണ്ടിയർമാരും
നല്ല രീതിയിൽ സേവനം ചെയ്യുന്നതായി ചെന്നൈയിൽ നിന്നെത്തിയ യുവ തീർത്ഥാടകൻ ഇ കാർത്തി പറഞ്ഞു.

ലണ്ടനിൽ സിവിൽ എൻജിനീയർ ആയി ജോലി നോക്കുന്ന വിശാഖപട്ടണം സ്വദേശി രാജേഷ് കുഞ്ചം ആദ്യമായാണ് ശബരിമലയിൽ എത്തുന്നത്. പക്ഷേ ഇവിടത്തെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും പൂർണ തൃപ്തി.

“അറിയിപ്പ് ബോർഡുകളുടെ എണ്ണം കൂട്ടണം എന്നൊരു നിർദ്ദേശം എനിക്കുണ്ട്,” രാജേഷ് പറഞ്ഞു.

അയ്യപ്പ ഭക്തരായ രാജേഷിന്റെ മാതാപിതാക്കൾ നിരവധി തവണ ശബരിമല ദർശനം നടത്തിയിട്ടുണ്ട്. വരും വർഷങ്ങളിലും
ക്രിസ്മസ് അവധിക്ക് നാട്ടിലെത്തുമ്പോൾ ശബരിമലയിൽ എത്തുമെന്ന് രാജേഷ് കൂട്ടിച്ചേർത്തു.

തമിഴ്നാട്ടിലെ വടചെന്നൈ നിവാസി 55-കാരിയായ ബി നാഗുവിന് ഇത് പന്ത്രണ്ടാമത്തെ അയ്യപ്പ ദർശനമാണ്.
“നല്ല രീതിയിൽ ഭഗവാനെ തൊഴാൻ കഴിഞ്ഞ സംതൃപ്തിയുണ്ട്. വെള്ളം വിതരണം ചെയ്യുന്ന കേന്ദ്രങ്ങൾ കൂട്ടിയതും വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും പ്രത്യേക വരി ഏർപ്പെടുത്തിയതും നല്ല മാറ്റമാണ്,” നാഗു പറഞ്ഞു.

പോലീസ് തള്ളിമാറ്റാതെ കൂടുതൽ സമയം
ദർശനം നടത്താൻ കഴിഞ്ഞതാണ്
ഗുരുസ്വാമിയായ
70-കാരൻ സുബ്ബയ്യയുടെ സന്തോഷം.
ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിൽ ഡ്രൈവറായ പി ബാബുവും ഇതുതന്നെ പറയുന്നു. “സുഗമ ദർശനത്തിന് പുറമേ നെയ്യഭിഷേകവും
നന്നായി പൂർത്തിയാക്കാൻ കഴിഞ്ഞു. സൗജന്യ ഭക്ഷണവും വിശ്രമിക്കാൻ കൂടുതൽ ഇടങ്ങൾ ഒരുക്കിയതും മാലിന്യനീക്കം ദ്രുതഗതിയിൽ നടത്തുന്നതും നല്ല അനുഭവമായി” ബാബു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *