15 June 2026
“ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്  ഇന്ത്യയുടെ ബഹുസ്വരത തകർക്കും : എം എം മണി “

കായംകുളം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ബഹുസ്വരത തകർത്ത് ഹിന്ദുത്വ ഏകസ്വരത എന്ന അജണ്ട നടപ്പാക്കാനാണെന്ന് മുൻമന്ത്രി എംഎം മണി അഭിപ്രായപ്പെട്ടു.
ഗാന്ധിജിയുടെ ഘാതകൻമാരുടെ പിൻമുറക്കാരുടെ കയ്യിൽ ഇന്ത്യയുടെ ഭരണം എത്തിച്ചതിൽ ഗാന്ധി ശിഷ്യന്മാരായ കോൺഗ്രസ്സുകാരുടെ പങ്ക് വളരെ വലുതാണ്. ഇന്ത്യൻ ജനാധിപത്യം പ്രതിസന്ധിയിലാണ്. സാമ്രാജിത്വ താല്പര്യമാണ് ബിജെപിയ്ക്കുള്ളത്. ബിജെപിയുടെ അതേ ആശയങ്ങളും നിലപാടുകളുമാണ് കോൺഗ്രസ്സിനും. ഇന്ത്യയെ രക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മാത്രമേ സാധിക്കൂ. ലോകത്തെ അഞ്ചിലൊന്ന് ജനങ്ങൾ ഇന്നും കമ്മ്യൂണിസ്റ്റ് സോഷ്യലിസത്തിൽ വിശ്വസിക്കുന്നു. 24-ാം കമ്മ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് പുതിയ അടവ് നയം രൂപികരിക്കും. ഭാവിയിൽ ഇത് പാർട്ടിക്കും രാജ്യത്തിനും ഗുണം ചെയ്യും. മറ്റ് രാഷ്ട്രീയ പാർട്ടികളിൽ നിന്ന് വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് സി പി എം നടത്തുന്നത്. സ്വയം വിമർശനം നടത്തുന്ന പ്രത്യേക തരം പാർട്ടിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. ഗാന്ധിജിയെ കൊന്ന ആർ എസ് എസ് പ്രവർത്തകന്റെ പിൻമുറക്കാരനായ ഇന്ത്യൻ പ്രധാന മന്ത്രി ഏത് വിധേനയും ഹിന്ദുത്വ ഏകസ്വരത നടപ്പാക്കുമെന്നും അതിനെ ചെറുക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുമെന്നും കായംകുളത്ത് നടന്ന സിപിഎം ഏരിയ സമ്മേളന സമാപന യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സൻ പി ശശികല അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിപിഎം ഏരിയ സെക്രട്ടറി അബിൻഷാ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി ആർ നാസർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ എച്ച് ബാബുജൻ, എ മഹേന്ദ്രൻ, മുൻ ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ, ജില്ലാ കമ്മിറ്റിയംഗം എൻ. ശിവദാസൻ, പി ഗാനകുമാർ, ഷേക്ക് പി ഹാരിസ്, കോശി അലക്സ്, എസ്. നസീം, എസ് സുനിൽ കുമാർ, വി പ്രഭാകരൻ, ഐ റഫീഖ്, ജി ശ്രീനിവാസൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കായംകുളം ജി ഡി എം ഓഡിറ്റോറിയത്തിൽ നിന്നും ആരംഭിച്ച് എം ആർ രാജശേഖരൻ നഗറായ എൽമെക്സ് ഗ്രൗണ്ടിൽ സമാപിച്ച റെഡ് വളണ്ടിയർ മാർച്ചും റാലിയും സമാപന സമ്മേളനത്തിന് മുന്നോടിയായി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *