തിരുവനന്തപുരം: എ. ഐ. ടി. യു. സി നേതൃത്വത്തിൽ ജനുവരി 17ന് സെക്രട്ടറിയേറ്റ് മാർച്ച് സംഘടിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യസുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്രസർക്കാർ കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടേറിയേറ്റ് മാർച്ച് നടത്തുന്നത്. മാർച്ചിന്റെപ്രചരണാർത്ഥം കഴിഞ്ഞമാസം സംസ്ഥാനത്ത് രണ്ട് പ്രചരണജാഥകളും സംഘടിപ്പിച്ചിരുന്നു.
സെക്രട്ടറിയേറ്റ് മാർച്ചിൽ ഒരു ലക്ഷം തൊഴിലാളികളെ അണിനിരത്തുവാനുള്ള സംഘടനാപരമായ ഒരുക്കങ്ങൾ നടന്നുവരുന്നു. കേരളാ യൂണിവേഴ്സിറ്റി ആസ്ഥാനത്തിനു സമീപത്തുനിന്നുമാണ് മാർച്ച് ആരംഭിക്കുന്നത്. സെക്രട്ടേറിയേറ്റിനുമുന്നിൽ നടക്കുന്ന ധർണ്ണ എ. ഐ. ടി. യു. സി ദേശീയവർക്കിംഗ് പ്രസിഡന്റും സി. പി. ഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രനും പ്രസിഡൻ്റ് ടി.ജെ ആഞ്ചലോസും അറിയിച്ചു.
എഐടിയുസി സെക്രട്ടറിയേറ്റ് മാര്‍ച്ച് ജില്ലയിൽ നിന്ന് 20000 പേർ പങ്കെടുക്കും.
കൊട്ടാരക്കര: കേന്ദ്രസര്‍ക്കാര്‍ കേരളത്തോടും രാജ്യത്തെ തൊഴിലെടുക്കുന്ന മനുഷ്യരോടും കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ എടുക്കുന്നവരുടെ സുരക്ഷയും കൂലിയും സാമൂഹ്യനീതിയും ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 17ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് വിജയിപ്പിക്കുവാൻ കൊട്ടാരക്കര സുരേന്ദ്ര ഭവനിൽ ചേർന്ന എഐടിയുസി ജില്ലാ ഭാരവാഹികൾ, സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. യോഗത്തിൽ എ എസ്സ് ഇന്ദുശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. എഐടിയുസി സംസ്ഥാന സെക്രട്ടറി അഡ്വ ജി ലാലു ഉപരി കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു. ജോ ബൈ പെരേര, അഡ്വ എച്ച് രാജീവൻ, എസ് അഷറഫ്, ഡി രാമകൃഷ്ണപിള്ള, ആർ മുരളീധരൻ, കെ വാസുദേവൻ, ബി രാജു, വി.ഷാജഹാൻ, എസ്സ് സന്തോഷ്,സുകേശൻ ചൂലിക്കാട് എന്നിവർ സംസാരിച്ചു.




