Home / National News / New Delhi / Politics / മോദി ഭരണം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗം മാലിനമാക്കപ്പെടുന്നു.ബിനോയ് വിശ്വം.

മോദി ഭരണം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗം മാലിനമാക്കപ്പെടുന്നു.ബിനോയ് വിശ്വം.

കാഞ്ഞങ്ങാട്:മോദി ഭരണം സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗം മാലിനമാക്കപ്പെടുകയാണെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. അധ്യാപനത്തിന്റെ എല്ലാഘടനകളിലേക്കും സിലബസിലേക്കും ഇരുട്ടിനെ കൊടിയേറ്റുവാനാണ് അവര്‍ ശ്രമിക്കുന്നത്. അറിവിന്റെ എല്ലാ വെളിച്ചവും ഊതിക്കെടുത്തുകയാണ് മോഡി സര്‍ക്കാര്‍. ആര്‍ എസ് എസും ബിജെപിയും നയിക്കുന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അന്ധവിശ്വാസങ്ങളെ പ്രതിഷ്ഠിക്കുകയാണ്. എ കെ എസ് ടി യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ എസ് എസും ബിജെപിയും നയിക്കുന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അന്ധവിശ്വാസങ്ങളെ പ്രതിഷ്ഠിക്കുകയാണ്. ഏറ്റവും മുന്തിയ അന്ധ വിശ്വാസങ്ങളെല്ലാം ശാസ്ത്രമാണെന്ന് മോഡി പ്രസംഗിക്കുകയാണ്. ഒരുപാട് കള്ളകഥകളും നാട്ടുവര്‍ത്തമാനങ്ങളും ശാസ്ത്രമായി മാറുന്നുണ്ട്. പുത്തന്‍ ശാസ്ത്രം ഏഴുതപ്പെടുകയാണ്. സത്യങ്ങളെയെല്ലാം തൂത്തെറിഞ്ഞ് മതഭ്രാന്തിന്റെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുകയാണ് ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയില്‍. എല്‍ഡിഎഫ് തീര്‍ച്ചയായും പ്രതീക്ഷയാണ്.
ഈ വെളിച്ചം കേരളത്തിലേത് മാത്രമല്ല. ഇന്ത്യയില്‍ എമ്പാടും വലതുപക്ഷത്തിന്റെ രാഷ്ട്രീയം ഇരുണ്ട കോട്ടപണിയുമ്പോള്‍ മതേതര മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ , ഭരണ ഘടന അവകാശങ്ങളെല്ലാം പിച്ചിചീന്തുമ്പോള്‍ എല്ലാവരും വേട്ടയാടപ്പെടുമ്പോള്‍ ഈ തെക്കേ കോണിലുള്ള വെളിച്ചം ഇന്ത്യക്ക് ആകെ പ്രതീക്ഷയാണ്. കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുകയാണ് കേന്ദ്രം. വിദ്യാഭ്യാസ രംഗത്തടക്കം ഉള്ള കേന്ദ്ര നയം വലതുപക്ഷ പിന്തിരിപ്പന്‍ നയമാണ്. അതിനെ അതിജീവിക്കാനുള്ള പോരാട്ടമാണ് കേരളം നടത്തുന്നത്. നാം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെല്ലാം എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്താനല്ല. ഇടതുപക്ഷം ദുര്‍ബലമാകാന്‍ പാടില്ല. ഇടതുപക്ഷം ദുര്‍ബലമായാല്‍ പ്രതീക്ഷിക്കാന്‍ ഒന്നും ബാക്കിയില്ല. എ കെ എസ് ടി യു ഇടതുപക്ഷ ശരികളെ കുറിച്ചാണ് സംസാരിക്കുന്നത്. എല്‍ഡിഎഫിനെ ദുര്‍ബലമാക്കാന്‍ ഒന്നും ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സര്‍വകലാശാല വിദ്യാഭ്യാസ ബില്ല് നടപ്പാക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. അതില്‍ കുറേമാറ്റമുണ്ടായത് എ കെ എസ്ടിയു ഉയര്‍ത്തിപ്പിടിക്കുന്ന ആശയങ്ങളുമായി ബന്ധമുള്ളവര്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണ്. സ്വകാര്യ സര്‍വ്വകലാശാല വരുമ്പോള്‍ വിദ്യാഭ്യാസ രംഗത്ത് നമുക്ക് ഇന്ന് കാണുന്നതിനേക്കാള്‍ അപ്പുറത്തുള്ള വിജ്ഞാന സീമകളിലേക്ക് പോകാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഇ.ചന്ദ്രശേഖരൻ MLAഅധ്യക്ഷത വഹിച്ചു.ഇന്ദുമതി അന്തർജനം രക്തസാക്ഷി പ്രമേയവും എം.എൻ വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജയശ്ചന്ദ്രൻ കല്ലിംഗൽ, എൻ ശ്രീകുമാർ, ഡോ ഹാരീസ്, സദാനന്ദ ഗൗഡ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഒ.കെ ജയകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും കെ.സി സ്നേഹശ്രീ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *