15 June 2026
സര്‍ക്കാര്‍ സര്‍വ്വീസിലെ ശുചീകരണ ജോലികള്‍ പുറംകരാര്‍ കൊടുക്കാനുള്ള ഭരണപരിഷ്‌കാര കമ്മീഷന്‍ ശുപാര്‍ശ സര്‍ക്കാര്‍ തള്ളിക്കളയണം -ജോയിന്റ് കൗണ്‍സില്‍.

തിരുവനന്തപുരം:സര്‍ക്കാര്‍ ആഫീസുകളുടെ സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായിട്ടെന്ന് തോന്നിപ്പിക്കും വിധം ശുചീ കരണ ജോലികള്‍ക്ക് ആധുനിക സങ്കേതങ്ങള്‍ തേടണമെന്നും ഭാവിയില്‍ ഈ ജോലിക്ക് ആവശ്യമായ സ്ഥിരം തൊഴിലാളികളുടെ ലഭ്യതയില്ലെങ്കില്‍ അത് കുടുംബശ്രീ വഴിയോ ശുചിത്വമിഷന്‍ വഴിയോ പുറം കരാര്‍ കൊടുത്ത് നടപ്പാക്കണമെന്നുള്ള ഭരണ പരിഷ്‌കാര കമ്മീഷന്‍ ശുപാശ തൊഴിലാളി വിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. ആയിരക്കണക്കിന് അടിസ്ഥാന വിഭാഗം ജീവനക്കാരാണ് ഇന്ന് തുച്ഛ വേതനം കൈപ്പറ്റി ഈ തൊഴിലെടുത്ത് ജീവിക്കുന്നത്. ഈ മേഖലയില്‍ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇടങ്ങളില്‍ നിന്നും വരുന്നവരും വിധവകളുമാണ്. അതിജീവനത്തിനും തൊഴില്‍ സുരക്ഷയ്ക്കുമായി ഈ തൊഴിലാളികള്‍ ഇന്ന് വലിയ പോരാട്ടങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഈ സേവന മേഖലയെ ദുര്‍ബ്ബലപ്പെടുത്തി കോര്‍പ്പറേറ്റ് വല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കമ്മീഷന്‍ ശുപാര്‍ശ പുറത്ത് വന്നിരിക്കുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പ് വരുത്തി ഭരണത്തിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശകള്‍ നല്‍കുന്നതിന് പകരം തസ്തികകള്‍ വെട്ടിക്കുറയ്ക്കാനും അത് വഴി സിവില്‍ സര്‍വ്വീസിനെ ദുര്‍ബ്ബലപ്പെടുത്താനുമേ ഇത്തരം ശുപാര്‍ശകള്‍ ഉപകരിക്കൂ. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍വീസ് സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ ഏകപക്ഷീയമായി നടപ്പിലാക്കുന്നതിനെയും അംഗീകരിക്കാനാവില്ല. ആയതിനാല്‍ തൊഴിലാളി വിരുദ്ധവും മനുഷ്യത്വരഹിതവുമായ ഇത്തരം ശുപാര്‍ശകള്‍ തള്ളിക്കളയണമെന്ന് ചെയര്‍മാന്‍ കെ.പി.ഗോപകുമാറും ജനറല്‍ സെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗലും സര്‍ക്കാരിനോടഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *