കോട്ടയം:വൈക്കം താലൂക്ക് ആശുപത്രിയിൽ വൈദ്യുതി തടസ്സപ്പെട്ട സമയത്ത് അപകടത്തിൽപ്പെട്ട് ചികിത്സയ്ക്കെത്തിയ കുട്ടിയുടെ തലയിലെ മുറിവിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നലിട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ നഴ്സിങ് അസിസ്റ്റന്റിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്ത നടപടി പിൻവലിക്കണമെന്ന് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ജനറേറ്റർ പ്രവർത്തിപ്പിക്കേണ്ട ജീവനക്കാരനെയോ അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്വമുള്ളവർ ക്കെതിരെയോ നടപടി സ്വീകരിക്കാതെ അത്യാസന്ന നിലയിൽ എത്തിയ കുട്ടിയെ പരിചരിച്ച് രക്തസ്രാവം തടയുന്നതിന് മുറിവ് വൃത്തിയാക്കി തുന്നൽ ഇടാൻ സഹായിച്ച നഴ്സിങ് അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തത് തികച്ചും പ്രതിഷേധാർഹമാണ്.
വൈക്കം താലൂക്ക് ആശുപത്രി സംഭവത്തിലെ യഥാർത്ഥ കുറ്റവാളികളെ സംരക്ഷിച്ച് നിരപരാധിയായ നഴ്സിങ് അസിസ്റ്റന്റിനെ ശിക്ഷിക്കുന്ന നടപടി അപലപനീയമാണെന്നും കേരള ഗവൺമെന്റ് ഹോസ്പിറ്റൽ എംപ്ലോയീസ് അസോസിയേഷൻ (കെജിഎച്ച്ഇഎ) സംസ്ഥാന പ്രസിഡന്റ് കൊച്ചുത്രേസ്യ ജാൻസി, ജനറൽ സെക്രട്ടറി ടി.അജികുമാർ എന്നിവർ പറഞ്ഞു.




