15 June 2026
download (6)

*കേരളത്തിൽ വൈദ്യുതി നിരക്ക് വർധിപ്പിച്ചു; യൂണിറ്റിന് 16 പൈസ കൂടും*

 

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു. 2025 മാർച്ച് 31 വരെ യൂണിറ്റിന് ശരാശരി 16 പൈസയാണ് കൂട്ടിയത്. ഡിസംബർ അഞ്ചുമുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. കെഎസ്ഇബിയുടെ ശുപാർശ പ്രകാരം, സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് വർധന ഏർപ്പെടുത്തിയത്. അടുത്ത സാമ്പത്തിക വർഷം യൂണിറ്റിന് 12 പൈസ വർധിപ്പിക്കും

 

1000 വാട്ട് കണക്ടഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്രരേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കും നിരക്ക് വർധനവില്ല. അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ തുടങ്ങിയവയുടെ താരിഫ് വർധിപ്പിച്ചിട്ടില്ല. എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സൗജന്യ നിരക്ക് അതേ രീതിയിൽ തുടരും.

 

യൂണിറ്റിന് ശരാശരി 37 പൈസയുടെ നിരക്ക് വ‍ർധനയാണ് കെഎസ്ഇബി, വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ശുപാർശ ചെയ്തിരുന്നത്. ഇതാണ് 16 പൈസയായി വർധിപ്പിച്ചത്. അടുത്ത സാമ്പത്തിക വർഷത്തേക്ക് സമ്മർ താരിഫ് ഉൾപ്പെടെ യൂണിറ്റിന് 27 പൈസയുടെ വർധനയും കെഎസ്ഇബി ശുപാർശ ചെയ്തിരുന്നെങ്കിലും ശരാശരി 12 പൈസയുടെ വർധന കൂടി പ്രഖ്യാപിച്ചു. 2026 -27 വർഷം ശരാശരി ഒൻപത് പൈസയുടെ നിരക്ക് വർധന ശുപാർശ ചെയ്തിരുന്നെങ്കിലും റെഗുലേറ്ററി കമ്മീഷൻ ഇക്കാര്യം അംഗീകരിച്ചില്ല

 

സംസ്ഥാനത്തെ ഏകദേശം 32,000 വീടുകളിലാണ് 40 യൂണിറ്റ് വരെ വൈദ്യുതി ഉപഭോഗമുള്ളത്. ഇവർ ഇപ്പോഴത്തെ നിരക്ക് വർധനയുടെ പരിധിയിൽ ഉൾപ്പെടില്ല. അനാഥാലയങ്ങൾ, വൃദ്ധ സദനങ്ങൾ ഉൾപ്പെടെ 38,000 ഉപഭോക്താക്കളും നിരക്ക് വർധനയുടെ പരിധിയിൽനിന്ന് പുറത്താകും. കൂടാതെ, ദാരിദ്രരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ പ്രതിമാസം 100 യൂണിറ്റ് വൈദ്യുതി വരെ ഉപയോഗിക്കുന്നതിന് താരിഫ് വർധനയില്ല. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള കണക്ടഡ് ലോഡിൻ്റെ പരിധി 1000 കിലോ വാട്ടിൽനിന്ന് 2000 കിലോ വാട്ടായി ഉയർത്തി. മുൻപ് അപകടങ്ങളിൽ അംഗവൈകല്യം സംഭവിച്ചവർക്കും പോളിയോ ബാധിതർക്കും മാത്രമായിരുന്നു ആനുകൂല്യമുണ്ടായിരുന്നു. ഇത് ഇപ്പോൾ അംഗവൈകല്യമുള്ള എല്ലാവർക്കുമായി ഉയർത്തി.

Leave a Reply

Your email address will not be published. Required fields are marked *