ശാസ്താംകോട്ട: കല്ലടകൂട്ടം കാനനയാത്രതുടങ്ങി.ശതാബ്ദങ്ങളുടെ വിശ്വാസപ്പെരുമ ഓര്‍മ്മിപ്പിച്ച് കല്ലടക്കൂട്ടം കാനനയാത്രതുടങ്ങി. വ്രതപൂര്‍ണരായി പൂര്‍വിക സംഘങ്ങള്‍ തങ്ങിയ ഇടത്താവളങ്ങളിലൂടെയാണ് കല്ലടക്കൂട്ടം കാല്‍നടയായി ശബരിമലയിലേക്കുപോകുന്നത്. മകരവിളക്കിന് സന്നിധാനത്തെത്തി ദര്‍ശനം നടത്തി നേര്‍ച്ചാദികള്‍ നിര്‍വഹിച്ചാണ് മടക്കം.
കല്ലടയിലെ കുരുവേലി, ചാങ്ങേത്ത് എന്നീ രണ്ടു കുടുംബങ്ങളിലെ കാരണവന്മാര്‍ ശബരിമല പ്രതിഷ്ഠാസമയം അടിടെ ഉണ്ടായിരുന്നുവെന്നും പിടിപ്പണം നല്‍കിയെന്നും എല്ലാ വര്‍ഷവും അവര്‍ ആചാരാനുഷ്ഠാനങ്ങളോടെ അവിടെ എത്താന്‍ ഈശ്വരകല്‍പനയുണ്ടായെന്നുമാണ് ഈ യാത്രക്കുപിന്നിലെ ഐതിഹ്യം.
ധനു18ന് കിഴക്കേകല്ലട കുരുവേലി കുടുംബത്തില്‍നിന്നും അംഗങ്ങള്‍ വ്രതാനുഷ്ഠാനങ്ങളോടെ പടിഞ്ഞാറേകല്ലട ചാങ്ങേത്ത് കളരിയിലെത്തും . അവിട ആഴിയും പടുക്കയും നടത്തി പന്മനവഴിയാണ് യാത്ര.
പതിനെട്ടാംപടിയുടെ വീതിയുള്ള മുളം തണ്ടാണ് കാവടി. ഇതിന്റെ ഇരുഭാഗത്തും അലുക്കുകളും കച്ചയുമുണ്ട്. കാവടി ഏന്തുന്നവര്‍ പ്രത്യേക അങ്കിധരിക്കും. മേളം തേവലക്കരവരെ മാത്രമാണ് ഒപ്പമുണ്ടാവുക.
ശബരിമലക്ക് പോകാനായി നേരേ കിഴക്കോട്ടോ വടക്കുകിഴക്കോട്ടോ പോകുന്നതിന് പകരം എന്തിനാണ് എതിര്‍ദിശയിലേക്കുപോകുന്നതെന്നത് അന്നത്തെ ആചാരത്തിന്റെ പ്രത്യേകതയാണ്. അടുത്തസ്ഥലമായിട്ടുകൂടി ഈ സംഘം പ്രശസ്ത ശാസ്താക്ഷേത്രമായ ശാസ്താംകോട്ടയിലേക്ക് പോകാറില്ല. എന്നാല്‍ പന്മന വഴി ഓച്ചിറക്കും അവിടെനിന്നും ആറമ്മുള അയിരൂര്‍പുതിയകാവ് എന്നിവിടങ്ങിലേക്കുമാണ് യാത്ര. സംഘം തങ്ങുന്ന പലതാവളങ്ങളിലും നേരത്തേ വിപുലമായ ആചാരാനുഷ്ഠാനങ്ങളോടെ കല്ലടക്കൂട്ടത്തെ സ്വീകരിക്കുമായിരുന്നു.




