മൺറോ തുരുത്തിൽ മലബാർ, ഗുരുവായൂർ,പുതിയ മെമു ട്രെയിനുകൾക്ക് സ്റ്റോപ്പ് വേണം.

മണ്‍റോത്തുരുത്ത്. ഒക്ടോബർ ഏഴ് മുതൽ ഓടുന്ന പുതിയ  കൊല്ലം എറണാകുളം മെമു ട്രെയിന് മൺറോതുരുത്തിൽ സ്റ്റോപ്പ് അനുവദിക്കാത്ത റെയിൽവേ അധികൃതരുടെ തീരുമാനം അടിയന്തരമായി പുന:പരിശോധിക്കണമെന്ന് കല്ലട മേഖലയിലെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ദ് കോസ് യോഗം ആവശ്യപ്പെട്ടു. 40 വർഷം മുമ്പ് ചെങ്ങന്നൂർ,കൊല്ലം സ്റ്റേഷനുകൾക്കിടയിൽ മലബാർ എക്സ്പ്രസിന് ആദ്യം സ്റ്റോപ്പ് ലഭിച്ച സ്റ്റേഷൻ ആയിരുന്നു മൺറോതുരുത്ത്. കുറച്ചു വർഷങ്ങൾക്കു മുമ്പ് പ്ലാറ്റ് ഫോമിന് നീളം കുറവ് എന്ന കാരണം പറഞ്ഞു സ്റ്റോപ്പ് നിർത്തലാക്കി.ഗുരുവായൂർ മധുര എക്സ്പ്രസ് വണ്ടിക്ക് കോവിഡിന് മുമ്പ് വരെ ഉണ്ടായിരുന്ന സ്റ്റോപ്പും റദ്ദാക്കി.ഈ അവഗണന അംഗീകരിക്കാൻ കഴിയില്ല.സമീപ വർഷങ്ങളിൽ മൺറോ തുരുത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായെങ്കിലും ഈ സ്റ്റേഷനിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ അധികൃതർ അവഗണന തുടരുകയാണ്.പ്ലാറ്റ് ഫോം നീളം കൂട്ടുന്നതിനുള്ള നടപടികൾ എങ്ങുമെത്തിയില്ല.

മലബാർ,ഗുരുവായൂർ ട്രെയിൻ സ്റ്റോപ്പ് പുന: സ്ഥാപിക്കാനും പുതിയ മെമു ട്രെയിന് സ്റ്റോപ്പ് അനുവദിക്കാനും അടിയന്തര തീരുമാനം ഉണ്ടാകണമെന്ന് കോസ് പ്രസിഡൻ്റ് പി.വിനോദ്,സെക്രട്ടറി കെ.മഹേന്ദ്രൻ എന്നിവർ ദക്ഷിണ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ മൺറോ തുരുത്തിലേയും സമീപ പഞ്ചായത്തുകളിലെയും ജനങ്ങളെ ഏകോപിപ്പിച്ച് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് സംഘടന അറിയിച്ചു.
ആർ.അശോകൻ,കെ.ഗോപാല കൃഷ്ണൻ, ഡി.ശിവപ്രസാദ്, എൻ.അംബു ജാക്ഷ പണിക്കർ, കെ. ടി.ശാന്തകുമാർ, വി എസ് പ്രസന്ന കുമാർ, എസ്.സോമരാജൻ, അലങ്ങാട്ട് സഹജൻ എന്നിവർ പങ്കെടുത്തു.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.