17 June 2026
ബിൽബെൻസാ നീ …….?ഗദ്യകവിത, സുകേശൻ ചൂലിക്കാട്.

ബിൽബെൻസാ നീ ഇവിടെ എനിക്കായ് തുറന്ന വാതിൽ ആരോ ചാരിയിട്ടിരിക്കുന്നു.
മടുപ്പു തോന്നാത്ത വികാരമായി എൻ്റെ പേശികൾ വലിഞ്ഞു മുറുകി.
ദുഃഖങ്ങളുടെ വെപ്രാളപ്രണയം തകിടം മറിഞ്ഞു ആവിയായി.

ബിൽബെൻസാ നിന്നോടുള്ള ഒരോ യാത്രയും എൻ്റെ ആയുസ് വർദ്ധിപ്പിച്ചു.
ഹൃദയത്തിനും മനസ്സിനും അത് താങ്ങാനുള്ള ശേഷി നിസാരമാക്കി.
വികാരങ്ങളുടെ നേർ പകുതി നീ എനിക്ക് പകുത്ത് വാതുൽക്കൽ വച്ചതും ഞാനറിഞ്ഞു.

ബിൽബെൻസാ ഇന്നലെവരെ നീ എനിക്ക് തന്ന ചുംബനങ്ങൾ നഷ്ടബോധമുള്ളവരുടെ വിചാരങ്ങൾ മാത്രമാണ്.

അവർ അതിൽ നിന്ന് നിന്നെ ഒരിക്കലും പിൻതിരിപ്പിക്കില്ല എന്ന വാക്ക് പോലും അവർ മറന്നുപോകുന്ന ദിനങ്ങൾ നിനക്ക് കാണാനാകും.

വർഷങ്ങൾ അറിയാതെ പോയതാണ് നമ്മുടെ ജീവിതം.
നീ ഓരോ ദിവസവും എനിക്ക് നൽകിയ ആദരവും അഭിമാനവുംഞാനിതാ ഈ പടിക്കൽ തന്നെ സൂക്ഷിച്ചു വച്ചു.

വേർപിരിയാനാകാത്ത രണ്ടു ജന്മങ്ങളാണ് നാം.
ഒരു പിടി ചാരമാകുന്നവരാണ് നാം.
പക്ഷേ, അതിനൊക്കെ മുന്നേ നിന്നെ ഞാൻ സ്നേഹിച്ചിരുന്നു.

വെറുക്കാതെ ഞാൻ നിന്നെ ചേർത്ത് നിർത്തിയിരുന്നു..
ആരോ നിനക്ക് വാക്കാൽ തന്ന വാക്കുകൾകടമായി പെയ്ത രാവിൽ നീ എന്നെ വെറുത്തു.
ഇതൊക്കെ ഇനിയും കടന്നുപോകും
പക്ഷേ ഞാൻ വെറുക്കില്ല, എനിക്ക് അതിന് കഴിയുകയുമില്ല.

അതായിരുന്നു നമ്മൾ ബിൽബെൻസാ .
ജനിക്കാൻ തുടങ്ങും മുന്നേ മരിച്ചു പോയ നമ്മുടെ പൈതങ്ങൾ
അവർക്ക് നാം വെറുക്കപ്പെട്ടവരാകില്ലൊരിക്കലും. ബിൽബെൻസാ,ബിൽബെൻസാ, സാ , സാ,……..?

Leave a Reply

Your email address will not be published. Required fields are marked *