തിരുവനന്തപുരം:സി.പി ഐ (എം) അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ സമ്മേളനമാണ് ഇന്നലെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. സാലറി ചലഞ്ചിൽ പ്രതീക്ഷിച്ച പങ്കാളിത്തം ഉണ്ടായില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മനുഷ്യ സ്നേഹവും സാമൂഹിക പ്രതിബദ്ധതയും ജീവനക്കാർക്ക് ഉണ്ടാകണം. വയനാട് ദുരന്തം സർക്കാരിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ടു പോകുമ്പോൾ ജീവനക്കാരും അതിൽ പങ്കാളികൾ ആകണം. നാടിൻ്റെ പൊതുവേയുള്ള കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫയലിൽ തട്ടി കളി നടക്കുന്നുണ്ട്. കൊളോണിയൽ കാലം മാറിയ കാര്യം ഇദ്യോഗസ്ഥർ അറിയണം. നിങ്ങൾ തീരുമാനമെടുക്കാൻ വൈകുമ്പോൾ അത് സർക്കാരിൻ്റെ പരാജയമായി ജനം കാണും. ഫയലിലെ തട്ടി കളിക്ക് ചില രസികന്മാരും രസികത്തികളും സെക്രട്ടറിയേറ്റിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ ജീവനക്കാരും സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ്റെ ഭാഗമാണ് എന്നതും ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിൻ്റെ ഫോട്ടോ കണ്ടാൽ തന്നെ സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷം ജീവനക്കാരും ആ സമ്മേളനത്തിൻ്റെ ഭാഗമായി എന്നു കാണാം. പിന്നെ എന്താണ് ഫയലിൻ്റെ കാലതാമസം എന്ന് ആര് എവിടെ അന്വേഷിക്കണം. ഇത് ചർച്ചയാകണം. തിരുത്തലുകൾ ജീവനക്കാരുടെ ഇടയിൽ നിന്നുതന്നെ ഉണ്ടാകണം.ആയിരക്കണക്കിന് ജീവനക്കാരാണ് സെക്രട്ടറിയേറ്റിൽ ഉള്ളത്. ജനകീയാസൂത്രണം വന്നു കഴിഞ്ഞാൽ സെക്രട്ടറിയേറ്റ് തന്നെ താഴേക്ക് എത്തുമെന്നു പറഞ്ഞെങ്കിലും ഇപ്പോൾ തീരുമാനങ്ങൾ ഉണ്ടാകണമെങ്കിൽ തിരുവനന്തപുരത്ത് എത്തണം എന്ന കഷ്ടകാലമാണ് ജനം അനുഭവിക്കുന്നത്.




