18 June 2026
ഒരു മരണത്തിന് മാത്രമെ ജീവിതത്തിൻ്റെ വില മനസ്സിലാകു. ജീവിച്ചിരുന്നെങ്കിൽ കുടുംബം പോലും അദ്ദേഹത്തെ തെറ്റുകാരനായി കാണാതിരിക്കില്ല.

ഇന്ന് അദ്ദേഹം മണ്ണിനോടൊപ്പം ചേരും കുറച്ചു ദിവസം കൂടി ആ ഓർമ്മകൾ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും അവസാനമായി ഓർമ്മ കുടുംബത്തിന് മാത്രമായി അവസാനിക്കും. അതോടെ നവീൻ ബാബു ഓർമ്മയായി മാറും. ഒരുപക്ഷേ അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തെക്കുറിച്ച് ഇപ്പോൾ പറയുന്നവരൊക്കെ എന്തായിരിക്കും പറയുന്നത് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. അദ്ദേഹം മരിച്ചതുകൊണ്ടാണ് അദ്ദേഹം ഇപ്പോൾ എന്തായിരുന്നു എന്നത് ആളുകൾ മനസ്സിലാക്കുകയും പറയുകയും ചെയ്തത്. മറിച്ച് അദ്ദേഹം ജീവിച്ചിരിക്കുകയും ഈ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഒരു പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നുവെങ്കിൽ നവീൻ ബാബുവിനെ പിച്ചി ചീന്താൻ ഒരുകൂട്ടം സോഷ്യൽ മീഡിയയും മറ്റുംസമ്മേളനം നടത്തുമായിരുന്നു.  പരാജിതനായി അദ്ദേഹം വീണ്ടും ജീവിച്ച് മുന്നോട്ടു വരികയും ചെയ്യുമായിരുന്നു. പക്ഷേ അദ്ദേഹം അങ്ങനെ ജീവിക്കാൻ തയ്യാറായില്ല എന്നുള്ളത് അദ്ദേഹത്തിൻറെ ആത്മാഭിമാനമാണ്. കാരണം എല്ലാവർക്കും അത് ഉണ്ടാകണമെന്നില്ല .ഒരാളെക്കുറിച്ച് ഇല്ലാത്തവപറഞ്ഞാൽ അത് ചിരിച്ചുകൊണ്ട് മാത്രം നിൽക്കുന്ന ഒരുപാട് ആളുകൾ ഉണ്ടാവും. പക്ഷേ തന്റെ ജീവിതത്തിൽ സത്യസന്ധമായി ഒരു പ്രവർത്തനം നടത്തുകയും അവസാനം വരെയും ആ സത്യസന്ധത നിലനിർത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം പറയുമ്പോൾ അദ്ദേഹത്തിന് അത് ഉൾക്കൊള്ളാനോ ഒന്നും കഴിയില്ല. ആ കാഴ്ചപ്പാടാണ് അദ്ദേഹം പൊതുസമൂഹത്തിന് മുന്നിൽ കാണിച്ചത്. അങ്ങനെ കാണിക്കുമ്പോൾ ഇനിയും ഇനിയും ഇത്രയും രക്തസാക്ഷികളെ സൃഷ്ടിക്കുമ്പോൾ പൊതുസമൂഹം മനസ്സിലാക്കേണ്ടത് സത്യം ധർമ്മം നീതി എപ്പോഴും എവിടെയും ഉണ്ടാകണം. അതായിരിക്കണം നാം ഓരോരുത്തരും മനസ്സിലും ശരീരത്തിലും ജീവിതത്തിലും കാണിക്കേണ്ടത്. ഇന്ന് അദ്ദേഹം മണ്ണിനോട് ചേരുമ്പോൾ അദ്ദേഹത്തോടുള്ള ഒരിറ്റ് സ്നേഹമെങ്കിലും ഉള്ളവർ മനസ്സിലാക്കേണ്ട ഒരു കാര്യം അദ്ദേഹം നീതിബോധത്തിന്റെ ഭാഗമായിരുന്നു. ആ നീതിബോധത്തെ സ്വന്തം ജീവിതത്തിന്റെ ഭാഗമാക്കി മാറ്റാൻ അദ്ദേഹം ശ്രമിച്ചിരുന്നു.അദ്ദേഹം സ്വയം ജീവിതം അവസാനിപ്പിച്ചിരുന്നില്ലായെങ്കിൽ ഇവിടെ അദ്ദേഹത്തെക്കുറിച്ച് ഒരാൾ പോലും ഇങ്ങനെ പ്രതികരിക്കുമായിരുന്നോ, ഇങ്ങനെയുള്ള അനേകം മനുഷ്യർ തെറ്റു ചെയ്യാതെ ജീവിക്കുന്നവരുണ്ട്. അവരെ ചിലർ തെറ്റുകാരായി മുദ്രകുത്തുമ്പോൾ അവർ സ്വയം മനസ്സിൽ നിറയൊഴിക്കും. സമൂഹം പറയുന്നത് താങ്ങാനാകാതെ. അതാണ് ഇവിടെയും സംഭവിച്ചത്. ഇപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ വിചാരിക്കുന്നുണ്ടാകും എൻ്റെ വാചകങ്ങൾ വേണ്ടിയിരുന്നില്ല എന്ന്, പക്ഷേ എല്ലാം കൈവിട്ടുപോയി എന്ന് ദിവ്യയ്ക്ക് മനസ്സിലായിട്ടുണ്ടാവും……?

Leave a Reply

Your email address will not be published. Required fields are marked *