ചെന്നൈ:പങ്കാളിയുടെ സ്വകാര്യതയിൽ കടന്നുകയറിയുള്ള ‘തെളിവ്’ ശേഖരിക്കൽ മൗലികാവകാശ ലംഘനo.ദാമ്പത്യത്തിലെ സ്വകാര്യത മൗലികാവകാശമാണെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് തെളിയിക്കാനായി ഭാര്യയുടെ മൊബൈൽ പരിശോധിച്ചും കോൾ ഹിസ്റ്ററി തപ്പിയെടുത്തും കോടതിക്ക് മുന്നിൽ തെളിവുമായെത്തിയ യുവാവിനോടാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നും തെളിവായി സ്വീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഈ തെളിവുകൾ തള്ളുകയും ചെയ്തു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിലെ ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റേതാണ് സുപ്രധാന വിധി.സ്വകാര്യത മൗലികാവകാശമാണെന്നു പറയുമ്പോൾ അതിൽ ദാമ്പത്യബന്ധത്തിലെ സ്വകാര്യതയും ഉൾപ്പെടും. അങ്ങനെ സ്വകാര്യത ലംഘിച്ചു കൈവശപ്പെടുത്തിയ വിവരങ്ങൾ തെളിവായി അംഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.രണ്ടുമക്കളുടെ അച്ഛനായ യുവാവാണ് വിവാഹബന്ധം വേർപെടുത്തണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നായിരുന്നു യുവാവിന്റെ ആരോപണം. താനറിയാതെ ശേഖരിച്ച വിവരങ്ങൾ തെളിവായി പരിഗണിക്കരുതെന്നാവശ്യപ്പെട്ട് ഭാര്യ രാമനാഥപുരത്തെ പരമകുടി കോടതിയിൽ ഹർജി നൽകിയെങ്കിലും അത് തള്ളി. അതിനെതിരേയാണ് ഹൈക്കോടതിയെ സമീപിച്ചത്.ഭാര്യ അറിയാതെ ഭാര്യയുടെ മൊബൈൽ വിവരങ്ങൾ ചോർത്തരുത്. ഭാര്യയ്ക്ക് ചിലപ്പോൾ ഭർത്താവിൽ നിന്നും മറച്ചുവയ്ക്കാൻ അവൾ ഡയറി എഴുതുന്നുണ്ടാവും. അതും അവളുടെ അനുമതി ഇല്ലാതെ നോക്കാൻ പാടില്ലെന്നും അത് സ്വകാര്യതയുടെ ലംഘനമെന്നും കോടതി വ്യക്തമാക്കി.




