5 July 2026
യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ

പാരിപ്പള്ളി:യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പോലീസ് പിടിയിലായി. പാരിപ്പള്ളി കോട്ടെക്കേറം രാജുവിലാസത്തിൽ സുജൻ മകൻ കൊച്ചുമോൻ എന്ന നിതിൻ(34) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്. ജൂൺ മാസം 24-ാം തീയതി അർധരാത്രി പാരിപ്പള്ളി ആലുവിള ക്ഷേത്രത്തിന് സമീപം നിൽക്കുകയായിരുന്ന ഉളിയനാട് സ്വദേശി സൈജുവിന്റെ കേവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഇയാൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. എതിർത്തതോടെ പ്രതി പൊട്ടിയ ബിയർകുപ്പി ഉപയോഗിച്ച് സൈജുവിനെ കവിളിലും, വയറിലും നെഞ്ചിന്റെ പല ഭാഗങ്ങളിലുമായി ആഴത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ സൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. സംഭവ ശേഷം ഒളിവിൽപോയ പ്രതിക്കെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം അരംഭിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം നടന്ന് വരവെ ചാത്തന്നൂർ എ.സി.പി അലക്‌സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കഴിഞ്ഞ ദിവസം പോലീസ് സംഘം പിടികൂടുകയായിരുന്നു. പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, പൂയപ്പള്ളി, ആറ്റിങ്ങൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ നിതിൻ. പൂയപ്പള്ളിയിലേയും ആറ്റിങ്ങലിലേയും കേസുകളിൽ പിടികിട്ടാപ്പുള്ളി ആയി ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിലാണ് പാരിപ്പള്ളി പോലീസിന്റെ വലയിലാകുന്നത്. പാരിപ്പള്ളി ഇൻസ്‌പെക്ടർ നിസ്സാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ അബീഷ്, അഖിലേഷ്, രമേശ്, ബിജു സി.പി.ഓ മാരായ സജീർ, നികേഷ്, നൗഫൽ, അരുൺകുമാർ, സബിത്ത് എന്നിവരടങ്ങിയ പോലീസ് സംഘമാണ്് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *