തിരുവനന്തപുരം: ക്ലീൻ ചീറ്റ് നൽകിയ ഫയൽ മടക്കി, അന്വേഷണത്തിൽ വ്യക്തത കുറവെന്ന് കണ്ടെത്തൽ, തുടർന്ന് ഫയൽ മടക്കി അയച്ച് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത.തിരുവനന്തപുരം സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ യൂണിറ്റ് എസ്പിയാണ് അന്വേഷണം നടത്തിയത്. കൂടുതൽ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചർച്ചക്ക് വരാനും നിർദ്ദേശം നൽകി.
നാല് ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയർന്നുവന്നത്. അനധികൃതമായി അജിത് കുമാർ സ്വത്ത് സമ്പാദിച്ചു, കവടിയാറിലെ ആഢംബര വീട് നിർമാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പനയിൽ ക്രമക്കേട്, മലപ്പുറം എസ്പി ക്യാംപ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട വിഷയം. ഇതിലാണ് വിജിലൻസ് അന്വേഷണം നടന്നത്. കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ്പി സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം അജിത് കുമാറിനു ലഭിച്ചു എന്നുമായിരുന്നു പ്രധാന ആരോപണം.
എന്നാൽ ഈ ആരോപണം പൂർണമായും തെറ്റ് ആണെന്നായിരുന്നു വിജിലൻസിന്റെ കണ്ടെത്തൽ. കവടിയാറിലെ ആഢംബര വീട് പണിതത്തിൽ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നായിരുന്നു വിജിലൻസ് കണ്ടെത്തൽ. വീട് നിർമാണം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും വിജിലൻസ് കണ്ടെത്തി.




