പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്ലാവര്‍ക്കും ചുമതലകള്‍ നല്‍കിയപ്പോള്‍, തന്നെ ഒഴിച്ചുനിര്‍ത്തിയെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. പ്രചാരണത്തിനായി ഒരു ദിവസം മാത്രമാണ് പാലക്കാട് പോയത്. എല്ലാവരെയും ഒന്നിച്ചു നിര്‍ത്തി നേതൃത്വം മുന്നോട്ടുകൊണ്ട് പോകണമെന്നും ചാണ്ടി ഉമ്മന്‍ ആവശ്യപ്പെട്ടു.അതെന്താണെന്ന് അറിയില്ല. അന്ന് പറയേണ്ടെന്ന് കരുതിയതാണ്. അതില്‍ കൂടുതല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ല. അതുകൊണ്ടാണ് പാര്‍ട്ടി വിളിക്കുമ്പോള്‍ പോകണം എന്ന നിലപാട് സ്വീകരിച്ചത്. ആരെങ്കിലും തഴയപ്പെടുന്ന അവസ്ഥയുണ്ടായാല്‍ അത് അംഗീകരിക്കാന്‍ സാധിക്കില്ല. ചിലര്‍ മാറിനില്‍ക്കുകയും ചിലര്‍ ഉള്‍പ്പെടാതെ വരികയും ചെയ്യുന്നു.
എല്ലാവരേയും ചേര്‍ത്തുപിടിച്ച് കൊണ്ടുപോയേ മതിയാവൂ. എല്ലാവരേയും തുല്യമായി കരുതുന്ന നേതാക്കള്‍ വരണം. പാര്‍ട്ടി പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം കിട്ടണം. ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടയാള്‍ വരണമെന്ന് താന്‍ പറയില്ല. പാര്‍ട്ടി പുനഃസംഘടിപ്പിക്കുമ്പോള്‍ എല്ലാവരെയും ഉള്‍പ്പെടുത്തുകയാണ് വേണ്ടതെന്നും ചാണ്ടി ഉമ്മന്‍ പറയുന്നു. ആരെയെങ്കിലും മാറ്റിനിര്‍ത്തേണ്ടതുണ്ടോ എന്ന് ചാണ്ടി ഉമ്മന്‍ ചോദിച്ചു. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം തനിക്കില്ല. സുധാകരന്റെ നേതൃത്വത്തിലാണ് ഉപതെരഞ്ഞെടുപ്പുകള്‍ വിജയിച്ചത്. സുധാകരനെ മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച പോലും ഉണ്ടാകരുതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.പ്രശ്നങ്ങൾ ഉണ്ടാക്കുന്ന നിലയിലേക്ക് ആരും പോകരുതെന്ന് തിരുവഞ്ചൂർ പറഞ്ഞു. ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്നും സഹോദരനായാണ് അദ്ദേഹത്തെ കാണുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.




