കണ്ണൂർ എഡിഎം ആയിരിക്കെ മരിച്ച നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ രക്തക്കറ സംബന്ധിച്ച സൂചനകളുണ്ടെങ്കിലും മൃതദേഹപരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ നിന്നും രക്തം വാർന്നതായോ പരിക്കേറ്റതായോ പരാമർശമില്ല. ജോക്കി എന്ന എഴുത്തുള്ളതും ചാരനിറത്തിലുള്ളതുമായ അടിവസ്ത്രമാണ്, മരിക്കുമ്പോൾ നവീൻബാബു ധരിച്ചിരുന്നത്. അടിവസ്ത്രം രക്തക്കറകളോടുകൂടിയ നിലയിലായിരുന്നുവെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്. തുടകൾ, കണങ്കാലുകൾ, പാദങ്ങൾ എന്നിവ സാധാരണനിലയിലാണെന്നും എഴുതിയിട്ടുണ്ട്. രക്തക്കറകളെക്കുറിച്ച് മറ്റു പരാമർശങ്ങളൊന്നും റിപ്പോർട്ടിലില്ല. എഫ്.ഐ.ആറിൽ രക്തക്കറയുമായി ബന്ധപ്പെട്ട പരാമർശങ്ങളൊന്നും ഇല്ല. മരണകാര്യത്തിൽ മറ്റു സംശയങ്ങളൊന്നും ഇല്ലെന്നാണ് എഫ്.ഐ.ആറിലെ ഉള്ളടക്കം.ഒക്ടോബർ 15-ന് രാവിലെയാണ് നവീൻ ബാബു മരിച്ച വിവരം അറിയുന്നത്. അന്നു രാവിലെ 10.15 മുതൽ 11.45 വരെയാണ് കണ്ണൂർ ടൗൺ പോലീസ് പരിശോധന നടത്തി ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയത്.ഇൻക്വസ്റ്റ് നടത്താൻ രക്തബന്ധുക്കൾ ആരും സ്ഥലത്തില്ലാത്തതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിലുണ്ട്.




