കായംകുളം..കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. കായംകുളം കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ ചന്ദാലയം വീട്ടിൽ പുഷ് ചന്ദ്രൻ മകൻ താളവട്ടം ഉണ്ണി എന്ന് വിളിക്കുന്ന അമിതാബ് ചന്ദ്രനെയാണ് കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്. കുപ്രസിദ്ധ ഗുണ്ടയായ അമിതാബ് ചന്ദ്രൻ 2023 ൽ കാപ്പിൽ കുറ്റിപ്പുറം ജംഗ്ഷനിൽ വെച്ച് പുതുപ്പള്ളി സ്വദേശിയായ അമ്പാടി എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ അമിതാബ് ചന്ദ്രൻ സുഹൃത്ത് ഹാരി ജോണുമായി ചേർന്ന് വ്യാജമദ്യ കച്ചവടം നടത്തി വരവേ 28.10.2024 തീയതിയിൽ 110 ലിറ്റർ വ്യാജമദ്യവുമായി കരുനാഗപ്പള്ളി എക്സൈസിൻ്റെ പിടിയിലായിരുന്നു. ഈ കേസുകൾ കൂടാതെ കായംകുളം പോലീസ് സ്റ്റേഷനിൽ നിരവധി അടിപിടി കേസുകളിലും പ്രതിയാണ് അമിതാബ് ചന്ദ്രൻ. ഇത്തരത്തിൽ കേസുകളിൽ തുടർച്ചയായി ഉൾപ്പെട്ടതിനെ തുടർന്ന് അലപ്പുഴ ജില്ലാ പോലീസ് മേധാവി നൽകിയ ശുപാർശ അംഗീകരിച്ചാണ് ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ്. ഐ എ.എസ്. താളവട്ടം ഉണ്ണി എന്നു വിളിക്കുന്ന അമിതാബ് ചന്ദ്രനെതിരെ ആറു മാസക്കാലത്തേക്ക് കരുതൽ തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചത്.
വരും ദിവസങ്ങളിൽ കാപ്പാ നിയമപ്രകാരം സാമൂഹിക വിരുദ്ധർക്കെതിരെകൂടുതൽ ശക്തമായ നടപടികൾ ഉണ്ടാവുമെന്ന് കായംകുളം പോലീസ് അറിയിച്ചു.




